മുംബൈ: മകൾ ബലാത്സംഗത്തിനിരയായത് പോലീസിൽ പരാതിപ്പെട്ട 31കാരിയെ വെടിവെച്ച് കൊന്നു. സംഭവത്തിൽ പിതാവും മകനും അറസ്റ്റിലായി. ഒരു പ്രതിക്കായി പോലീസ് അന്വേഷണം തുടരുകയാണ്. ഫർസാന ഇർഫാൻ ശൈഖ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മാൻഖുർദിലെ ഇന്ദിരാ നഗർ പ്രദേശത്താണ് സംഭവം. വെടിവെച്ച ആതിഷ് സിങ് എന്നയാളും ഇയാളുടെ പിതാവ് സോനു സിങ്ങുമാണ് പിടിയിലായത്. മൂന്നാം പ്രതി സോനു സിങ്ങിന്റെ ഭാര്യ ശിൽപ ഒളിവിലാണ്.
പ്രതികളുടെ കുടുംബാംഗമായ ആദിത്യ എന്ന യുവാവ് തന്‍റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗത്തിനിരയാക്കിയതായി ഫർസാന പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്തതോടെ പ്രകോപിതരായ ആതിഷും സോനു സിങ്ങും ശിൽപയും ഫർസാനയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. ഫർസാനയെ കൊന്ന ശേഷം ഒളിവിൽ പോയ മൂന്ന് പ്രതികളെയും പിടികൂടാൻ പോലീസ് പത്ത് സംഘമായാണ് അന്വേഷണം നടത്തിയത്. ഒടുവിൽ രത്നഗിരിയിൽ വെച്ച് പിതാവും മകനും പിടിയിലാകുകയായിരുന്നു.





























