ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി രൂപ ) തട്ടിപ്പ് നടത്തിയെന്ന കേസിൽ എഫ്ബിഐ അന്വേഷിച്ചിരുന്നയാളെ ജലന്ധർ പോലീസ് അറസ്റ്റ് ചെയ്തു. മൻജിത് സിങ് ബേദിയെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 16നാണ് സംഭവവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസ് നഗരത്തിലെ ഒരു പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബേദിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. യാത്ര ചെയ്യുന്നതിനിടെ ബേദിയെ പോലീസ് തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 2024നും 2025നും ഇടയിൽ അമേരിക്കയിൽ ഒരു കമ്പനിയുടെ പേരിൽ ഇയാൾ തട്ടിപ്പ് നടത്തിയെന്നാണ് പോലീസിന്റെ ആരോപണം. ഏകദേശം 6 ലക്ഷം ഡോളറാണ് (5.67 കോടി രൂപ) തട്ടിപ്പിലൂടെ നഷ്ടമായതെന്നാണ് വിവരം.
ബേദി എഫ്ബിഐ നോട്ടപ്പുള്ളി ആയിരുന്നെന്നും ഇയാളുടെ പാസ്‌പോർട്ടും മറ്റ് രേഖകളും ഏജൻസിക്ക് കൈമാറി കീഴടങ്ങാൻ നിർദേശം നൽകിയിരുന്നതായും പോലീസ് അറിയിച്ചു. എന്നാൽ നിർദേശം പാലിക്കാതെ ഇയാൾ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നതായാണ് ആരോപണം. ബേദിയെ കണ്ടെത്തിക്കൊടുക്കുന്നവർക്ക് എഫ്ബിഐ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നതായി പോലീസ് അറിയിച്ചു.സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.






























