ന്യൂഡൽഹി : രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരായതിനാൽ, കേന്ദ്രം അവതരിപ്പിച്ച എഫ്സിആർഎ നിയമഭേദഗതി ബില്ലും പുതിയ ചട്ടങ്ങളും പിൻവലിക്കണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ആവശ്യപ്പെട്ടു. പുതിയ ബില്ലോ ചട്ടമോ തയാറാക്കുമ്പോൾ സിബിസിഐയുടെ ആശങ്കകൾ പരിഹരിക്കുന്ന തരത്തിലായിരിക്കണമെന്നും അഭ്യർഥിച്ചു.സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ് കർദിനാൾ ആന്തണി പൂല, സിബിസിഐ) സെക്രട്ടറി ജനറൽ ആർച്ച് ബിഷപ് അനിൽ കൂട്ടോ, കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ആന്റോസ് ആന്റണി, സിബിസിഐ അഡ്വൈസർ പി.ജൊനാഥൻ തുടങ്ങിയവരാണ് അമിത് ഷായെ കണ്ടത്.
എഫ്സിആർഎ ഭേദഗതി ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ചെങ്കിലും കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടക്കം കണക്കിലെടുത്ത് തുടർപരിഗണനയ്ക്ക് എടുത്തിരുന്നില്ല. 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമോയെന്നാണ് ആകാംക്ഷ. ബിൽ ക്രൈസ്തവർക്കെതിരല്ലെന്നും ആശങ്ക വേണ്ടെന്നും അമിത് ഷാ സിബിസിഐ നേതൃത്വത്തിനോടു പറഞ്ഞു. ഇന്ത്യയിലേക്കെത്തുന്ന മൊത്തം എഫ്സിആർഎ സംഭാവനയുടെ 30% മാത്രമാണ് ക്രൈസ്തവ ബന്ധമുള്ള എൻജിഒകൾക്ക് ലഭിക്കുന്നത്. ബില്ലിലെ വ്യവസ്ഥകൾക്ക് മുൻകാലപ്രാബല്യമുണ്ടാകില്ലെന്നും അമിത് ഷാ ഉറപ്പുനൽകിയതായി സിബിസിഐ പറഞ്ഞു.





























