വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ് ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കാനെത്തിയ ടീമുകൾ. ജര്‍മന്‍ താരങ്ങളുടെ ബേസ് ക്യാമ്പിലാണ് ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടെത്തിയത്. നോര്‍ത്ത് കരോലീനയിലെ വിന്‍സ്റ്റണ്‍ – സെയ്‌ലോം ക്യാമ്പിലാണ് പാമ്പിനെ കണ്ടെത്തിയത്. ജര്‍മന്‍ ക്യാപ്റ്റന്‍ ജോഷ്വാ കിമ്മിച്ചാണ് ഇക്കാര്യം പുറത്തുവിട്ടത്. സ്വിസ്, നോര്‍വീജിയന്‍ ക്യാമ്പുകളില്‍ നിന്ന് സമാനമായ പരാതികള്‍ വന്നിട്ടുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ജര്‍മനിയില്‍ പരിക്ക്, എതിരാളി, തന്ത്രങ്ങള്‍ എന്നിവയെ കുറിച്ച് ആശങ്കപ്പെട്ടാല്‍ മതി, എന്നാല്‍ ഇവിടെ പുല്ലുകള്‍ക്കിടയില്‍ എന്താണ് ഒളിഞ്ഞിരിക്കുന്നത് എന്നതിനെ കുറിച്ചും ആശങ്കപ്പെടണം എന്നാണ് ജര്‍മന്‍ ക്യാപ്റ്റന്‍ ബിബിസിയോട് പറയുന്നത്.
നോര്‍ത്ത് കരോലീനയില്‍ സാധാരണയായി കാണാപ്പെടുന്ന കോപ്പര്‍ഹെഡ് എന്ന പാമ്പിനെയാണ് കിമ്മിച്ചിനും ടീം അംഗങ്ങള്‍ക്കും നേരിടേണ്ടി വന്നത്. അബദ്ധത്തിൽ പാമ്പിനെ ചവിട്ടിയാല്‍ അത് മോശം സാഹചര്യത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കഴിഞ്ഞ ദിവസമാണ് പാമ്പിനെ ഞങ്ങള്‍ കണ്ടത്. അത് വിഷമുള്ളതാണെന്ന് അറിയാന്‍ കഴിഞ്ഞു. അത് കടിച്ചാല്‍, ആശുപത്രിയില്‍ പോകേണ്ടി വരും. മരിച്ചുപോകുമെന്ന് കരുതുന്നില്ല, എന്നാല്‍ വളരെ അപകടകരമാണ്. ഇത്തരത്തിലൊരു പാമ്പിനെ ചവിട്ടിയാല്‍, അത് വളരെ മോശ അവസ്ഥയിലേക്ക് നയിക്കും’- കിമ്മിച്ച് പറഞ്ഞു.
പാമ്പിന്റെ സാന്നിധ്യം മനസിലായതോടെ ടീമംഗങ്ങളെല്ലാം വളരെ ശ്രദ്ധയോടെയാണ് നീങ്ങുന്നതെന്നും അദ്ദേഹം പറയുന്നു. ആദ്യം പെട്ടെന്നൊരു അമ്പരപ്പുണ്ടാക്കിയ വിഷയം പിന്നീട് ആശങ്കയിലേക്ക് മാറുകയാണ് ഉണ്ടായതെന്നും ഫുട്‌ബോളിലെ ഏറ്റവും വലിയൊരു ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയില്‍ പെട്ടെന്ന് ടീമംഗങ്ങള്‍ക്ക് ഗ്രൗണ്ടില്‍ എന്തെങ്കിലും ഉണ്ടോയെന്ന് ഓരോ ചുവടുവയ്ക്കുമ്പോഴും ശ്രദ്ധിക്കേണ്ടി വരുന്നുവെന്ന് അദ്ദേഹം പറയുന്നു. നോർത്ത് കരോലീനയില്‍ കോപ്പർഹെഡ് പാമ്പുകളുടെ സാന്നിധ്യത്തെ കുറിച്ച് നോര്‍വേ ക്യാപ്റ്റന്‍ ക്രിസ്റ്റ്യന്‍ തൂഷ്ട്‌വിത്തും സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്.




























