ചെന്നൈ : ചെന്നൈ അരുമ്പാക്കത്തെ ഫെഡ് ബാങ്ക് കൊള്ളയടിച്ച കേസിൽ മുഖ്യസൂത്രധാരന്‍ മുരുകനെ അറസ്റ്റ് ചെയ്തു. ബാങ്ക് ജീവനക്കരാന്‍ കൂടിയാണ് മുരുകന്‍. സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ ശങ്കർ ജസ്‍വാൾ പറഞ്ഞു. ചെന്നൈ നഗരത്തിലെ തിരുമംഗലത്ത് നിന്നാണ് മുരുകൻ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ചെന്നൈ അണ്ണാ നഗറിനടുത്ത് അരുംപാക്കത്ത് ബാങ്കിൽ വൻ കവർച്ച നടന്നത്.
ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഇരുചക്രവാഹനത്തിൽ എത്തിയ കൊള്ളസംഘം സെക്യൂരിറ്റി ജീവനക്കാരന് ശീതളപാനീയം നൽകി മയക്കിക്കിടത്തിയ ശേഷം മുഖംമൂടി ധരിച്ച് ബാങ്കിൽ കടന്നു. പണയസ്വർണം സൂക്ഷിക്കുന്ന സേഫ് ലോക്കറുകളെപ്പറ്റി അറിവുണ്ടായിരുന്ന ജീവനക്കാരന്‍റെ സഹായത്തോടെ 20 കോടി രൂപയുടെയെങ്കിലും കവർച്ച നടന്നിട്ടുണ്ടെന്നാണ് ആദ്യ നിഗമനം. മുരുകൻ്റെ സഹായികളായ ബാലാജി,ശക്തിവേൽ, സന്തോഷ് എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ചെന്നൈ നഗരത്തിൽ നിന്നു തന്നെയാണ് ഇവരെ പിടികൂടിയത്.