ഇളകൊള്ളൂർ: കടത്തുവള്ളം സർവ്വീസ് പുനരാരംഭിച്ചു. അച്ചന്‍കോവിലാറിന്റെ ഇരുകരകളിലുമുള്ള വെട്ടൂര്‍ ഇളകൊള്ളൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മാളിയേക്കല്‍ കടവിലെ കടത്തുവള്ളം സർവ്വീസ് നാട്ടുകാരുടെ നിരന്തരമായ ഇടപെടലിലൂടെ പുനരാരംഭിച്ചത്. ദിനംപ്രതി നൂറിലധികം പ്രദേശവാസികൾക്കാണ് കടത്തുവള്ളം പുനരാരംഭിച്ചതിലൂടെ ആശ്വാസമാകുന്നത്. പ്രമാടം- മലയാലപ്പുഴപഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് കടവിന്റെ ഇരുകരകളിലുമുള്ളത്.
രണ്ടു വര്‍ഷം മുന്‍പ് വരെ ഇവിടെയുണ്ടായിരുന്ന കടത്തുകാരനെ സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്ന് പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് താത്കാലികമായി കടത്തുകാരനെ നിയമിച്ചു കടത്തു വീണ്ടും പുനരാംഭിച്ചിരുന്നു. എന്നാല്‍ കടത്തുകാരന്റെ ശബള കുടിശ്ശിക നൽകാത്തതിനാൽ വീണ്ടും കടത്ത് നിന്ന് പോവുകയായിരുന്നു. വെട്ടൂര്‍ മേഖലയിലുള്ളവര്‍ പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ എത്താനും ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഐ.ടി.സി എന്നിവിടങ്ങളിലേക്ക് പോകാനും ഈ കടത്തിനെയാണ് ആശ്രയിക്കുന്നത്. കടത്തുവള്ളം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പത്തനംതിട്ട മീഡിയ നൽകിയ വാർത്തയ്ക്ക് പിന്നാലെയാണ് ഇപ്പോൾ കടത്ത് പുനരാരംഭിച്ചത്.





























