പന്തളം : പന്തളം മഹാദേവർ ക്ഷേത്രത്തിൽ പത്ത് ദിവസമായി നടന്നുവന്ന ഉത്സവം സമാപിച്ചു. ആറാട്ടിനുശേഷം മൂന്ന് ആനകളുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. ഗജരാജൻ മൗട്ടത്ത് രാജേന്ദ്രൻ തിടമ്പേറ്റി. തിരിച്ചെഴുന്നള്ളിപ്പിന് വിവിധ പ്രാദേശിക സഭകളുടെ നേതൃത്വത്തിൽ 17 സ്ഥലങ്ങളിൽ സ്വീകരണം നൽകി. ബുധനാഴ്ച രാവിലെ ആറാട്ടുബലിതൂകി കൊടിയിറക്കിയശേഷമാണ് കടയ്ക്കാട് ആറാട്ടുകൊട്ടാരത്തിലേക്ക് ആറാട്ടിനെഴുന്നള്ളിപ്പ് നടത്തിയത്. 4.30-ന് ആറാട്ട് നടന്നു.
കടയ്ക്കാട് ദേവീക്ഷേത്രത്തിലായിരുന്നു ആദ്യ സ്വീകരണം. ക്ഷേത്ര കവല, പ്രാഥമികാരോഗ്യകേന്ദ്രം കവല, പന്തളം കവല, നഗരസഭാ കവാടം, കെ.എസ്.ആർ.ടി.സി. കവല, യക്ഷിവിളക്കാവ് പടി ജംഗ്ഷന്‍, മുട്ടാർ ധർമശാസ്താക്ഷേത്രം, അർപ്പിത ആശുപത്രി പടി, തേവാലപ്പടി കവല, കുന്നിക്കുഴി കവല, അറത്തിൽമുക്ക്, ഗുരുക്കശ്ശേരിൽ ഭദ്രഭഗവതി ക്ഷേത്രം, അറത്തിൽ സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി, മുത്താരമ്മൻ കോവിൽ, ക്ഷേത്രത്തിന്റെ തെക്കേനട, കിഴക്കേനട എന്നീ സ്ഥലങ്ങളിൽ വിവിധ പ്രാദേശിക സഭകളും സംഘടനകളും നാട്ടുകാരും നിലവിളക്കും നിറപറയും ദീപാലങ്കാരങ്ങളുമായി സ്വീകരിച്ചു. എഴുന്നള്ളത്ത് ക്ഷേത്രത്തിൽ പ്രവേശിച്ചശേഷം വലിയ കാണിക്കയും അകത്തെഴുന്നള്ളിപ്പും ആറാട്ടുകലശവും അത്താഴപൂജയും നടന്നു.





























