തിരുവനന്തപുരം: ആരോഗ്യസംവിധാനങ്ങളെ സമ്മര്‍ദത്തിലാക്കി സംസ്ഥാനത്ത് പകര്‍ച്ചപ്പനി കുതിച്ചുയരുന്നു. പത്ത് ദിവസത്തിനിടെ 1,44,524 പേരാണ് പനി ബാധിതരായി ചികിത്സ തേടിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ക്ലിനിക്കുകള്‍ തുടങ്ങിയെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജനറല്‍ ആശുപത്രികള്‍വരെ പനിബാധിതരെ കൊണ്ട് നിറയുകയാണ്. ജൂണ്‍ ആദ്യവാരം ശരാശരി 6000-7000 പനിക്കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ജൂലൈ ആദ്യംതന്നെ പ്രതിദിന കേസുകള്‍ 15,000 പിന്നിട്ടു. ഡെങ്കിപ്പനിയും എലിപ്പനിയും വര്‍ധിക്കുന്നു. പത്ത് ദിവസത്തിനിടെ 272 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1033 പേരില്‍ ഡെങ്കിപ്പനി ബാധ സംശയിക്കുന്നു. ഇക്കാലയളവില്‍ 63 എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ആരോഗ്യപ്രവര്‍ത്തകര്‍ വ്യാപകമായി രോഗബാധിതരാകുന്നതാണ് ചികിത്സകേന്ദ്രങ്ങള്‍ നേരിടുന്ന വെല്ലുവിളി. ജീവനക്കാരുടെ ക്ഷാമം തുടരുന്നതിനിടെയാണ് പകര്‍ച്ചവ്യാധികളുടെ പ്രഹരം. ജൂണില്‍ 3,50,783 പേര്‍ക്കാണ് പകര്‍ച്ചപ്പനി ബാധിച്ചത്. 623 പേര്‍ക്ക് ഡെങ്കിപ്പനിയും 235 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വിവിധ പനികള്‍ ബാധിച്ച് ഒരു മാസത്തിനിടെ 44 പേര് മരിച്ചു. ജൂണില്‍ 2,414 പേര് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ആറുപേര്‍ മരിച്ചു. 348 പേര് എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടി. ആറ് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 21 പേരാണ്. 32 ദിവസത്തിനിടയില്‍ 70,441 പേര്‍ക്ക് വയറിളക്കം പിടിപ്പെട്ടു.
മഴ ശക്തയാര്ജിച്ച സാഹചര്യത്തില്‍ കേസുകള്‍ ഇനിയും ഉയരുമെന്നാണ് സൂചന. 2017-18 കാലയളവില്‍ സമാനരീതിയില്‍ പകര്‍വ്യാധി വര്‍ധനയുണ്ടായ സാഹചര്യത്തില്‍ അധിക മനുഷ്യവിഭവശേഷി കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. നിലവില്‍ കേസുകള്‍ കൈയിലൊതുങ്ങാതെ ഉയരുന്ന സാഹചര്യത്തില്‍ സമാന ഉത്തരവിറക്കണമെന്നാണ് കെ.ജി.എം.ഒ.എയുടെ നിലപാട്.