തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ പൊതുവിതരണരംഗത്തെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടത്തുന്നെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. മണ്ണെണ്ണ വില കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട മണ്ണെണ്ണ വിഹിതത്തില്‍ നാല്‍പ്പത് ശതമാനം വെട്ടിക്കുറച്ചു. മണ്ണെണ്ണക്ക് പകരം പെട്രോള്‍, ഡീസല്‍ എന്നിവ ഉപയോഗിക്കാനാണ് കേന്ദ്ര നിര്‍ദ്ദേശം. മത്സ്യ തൊഴിലാളികളെ അടക്കം പെരുവഴിയിലാക്കുന്ന തീരുമാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന് അര്‍ഹമായ മണ്ണെണ്ണ വിഹിതം തുടര്‍ച്ചയായി വെട്ടിക്കുറക്കുന്നതിനിടെയാണ് വില വര്‍ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര പ്രഹരം. ഏഴു മാസത്തിനിടെ റേഷന്‍ മണ്ണെണ്ണ വില കേന്ദ്ര സര്‍ക്കാര്‍ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. ഒറ്റടയിക്ക് 14 രൂപ വര്‍ധിപ്പിച്ചതോടെ വില ലിറ്ററിന് 102 രൂപയായി. അടുത്ത മൂന്നു മാസത്തെ വില എണ്ണക്കമ്പിനികള്‍ വര്‍ധിപ്പിച്ചപ്പോഴാണ് വില 100 രൂപ കടന്നത്.
കഴിഞ്ഞ നവംബറില്‍ ലിറ്ററിന് 45.55 രൂപയായിരുന്നു. മെയ് മാസം ഒരു ലിറ്ററിന് 84 രൂപയായും ജൂണില്‍ നാലു രൂപ കൂട്ടി 88 രൂപയുമാക്കി. ഇതേസമയം സംസ്ഥാന സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചില്ല. ഇപ്പോഴും 84 രൂപയ്ക്കാണ് റേഷന്‍ കടകളിലൂടെ സബ്‌സിഡി മണ്ണെണ്ണ വിതരണം ചെയ്യുന്നത്. സ്റ്റോക്ക് തീരുന്നതുവരെ ഈ വിലയ്ക്ക് കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ നല്‍കാനാണ് തീരുമാനം.
വൈദ്യുതീകരിച്ച വീടുള്ള കാര്‍ഡുടമയ്ക്ക് ഒരു ലിറ്ററും വൈദ്യുതീകരിക്കാത്ത വീട്ടിലെ കാര്‍ഡുടമയ്ക്ക് നാലു ലിറ്ററും നല്‍കണമെങ്കില്‍ സംസ്ഥാനത്തിന് മാസം 9276 കിലോ ലിറ്റര്‍ മണ്ണെണ്ണ വേണം. സര്‍ക്കാരിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത 14,481 മത്സ്യബന്ധന യാനങ്ങള്‍ക്കായി മാസം 8398 കിലോ ലിറ്റര്‍ മണ്ണെണ്ണ വേണം. ഇതിനു പുറമെ കാര്‍ഷികാവശ്യങ്ങള്‍ക്ക് 8184 കിലോ ലിറ്റററും ആവശ്യമാണ്. ഈ സാഹചര്യത്തിലും ആവശ്യമുള്ളതിന്റെ നാലിലൊന്നു മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്.