തിരുവനന്തപുരം : ഇടതു അനുഭാവമുള്ളവരെ ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചെയർമാൻ കമൽ മന്ത്രി എ.കെ.ബാലന് നൽകിയ കത്ത് പുറത്തുവിട്ട് പ്രതിപക്ഷം. നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കത്തുപുറത്തുവിട്ടത്. ചീഫ് സെക്രട്ടറിയുടെ ഓഫിസിലടക്കം നിയമനങ്ങൾ നടത്തുന്ന മിനിടിസിന് പിന്നിൽ ആരാണെന്നും അദ്ദേഹം ചോദിച്ചു. നിയമനകാര്യങ്ങളിൽ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ചലച്ചിത്ര അക്കാദമിയുടെ ഇടതുസ്വഭാവം നിലനിർത്താൻ കത്തിൽ പറയുന്നവരെ സ്ഥിരപ്പെടുത്തണമെന്നാണ് കമൽ ആവശ്യപ്പെട്ടിരിക്കുന്നത്. അക്കാദമി സിപിഐഎമ്മിന്‍റെ പോഷകസംഘടനയല്ലെന്ന് കത്തു നിയമസഭയുടെ മേശപ്പുറത്തുവെച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതേ മാതൃകയിലാണ് വിവിധ വകുപ്പുകളിൽ പിൻവാതിൽ നിയമനങ്ങൾ നടക്കുന്നത്.
എന്നാൽ ഇത്തരത്തിലല്ല നിയമനം നടത്തുന്നതെന്ന് എ.കെ.ബാലൻ കത്തിനു മറുപടി നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ ഷാഫി പറമ്പിൽ റാങ്ക് ലിസ്റ്റുകളുടെ ശവപ്പറമ്പായി കേരളം മാറിയെന്ന് ആരോപിച്ചു. റാങ്ക് പട്ടികയിലുള്ള മുഴുവൻ പേർക്കും നിയമനം നൽകാനാവില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ചിലർക്ക് ലഭിക്കുമ്പോൾ മറ്റു ചിലർക്ക് പ്രശ്‌നങ്ങളുണ്ടാകും. ഒന്നര ലക്ഷത്തിലേറെപ്പേർക്ക് സർക്കാർ ഇതിനോടകം നിയമനം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.