തിരുവനന്തപുരം : സിനിമ–സീരിയൽ നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ.എസ്. ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ‘ക്രൈംബ്രാഞ്ച്’ എന്ന സിനിമയിലൂടെയാണ് കാര്യവട്ടം ശശികുമാർ ചലച്ചിത്ര ലോകത്തേക്ക് തുടം ഇട്ടത്. ഇരുപതോളം സിനിമകളില്‍ അഭിനയിച്ചു. നാഗം, മിമിക്‌സ് പരേഡ്, കുഞ്ഞിക്കുരുവി, ചെങ്കോല്‍, ദേവാസുരം, കമ്പോളം, കുസൃതിക്കാറ്റ്, ആദ്യത്തെ കണ്‍മണി എന്നിവ ശശികുമാറിന്‍റെ പ്രധാന സിനിമകള്‍. ചലച്ചിത്ര ലോകത്തെ നിരവധിപ്പേർ ശശികുമാറിന് അന്ത്യാഞ്ജലി രേഖപ്പെടുത്തി.
നടി സീമ ജി.നായർ
‘‘പ്രണാമം …സിനിമ സീരിയൽ നടനും പ്രോഗ്രാം കോർഡിനേറ്ററും ആയിരുന്ന കാര്യവട്ടം ശശി ചേട്ടൻ അന്തരിച്ചു. പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. എല്ലാവരോടും സ്നേഹമായി പെരുമാറിയിരുന്ന ആൾ. ഞാൻ എന്ത് ചെയ്യുമ്പോളും എന്നെ അഭിനന്ദിച്ചുകൊണ്ടിരുന്ന ആൾ.
ഏട്ടന് സുഖമില്ലയെന്നും പറഞ്ഞു മനോജിന്‍റെ ഫോൺ വരുമ്പോൾ ഞാൻ കട്ടപ്പനയിൽ ആണ്. ചേട്ടന്‍റെ ചികിത്സക്കുള്ള ഫണ്ട് സ്വരൂപിക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു. അതിനു വേണ്ടി ഇന്നലെ തന്നെ പോസ്റ്റുകൾ പോയി തുടങ്ങിയിരുന്നു. ആരുടേയും സഹായത്തിനു കാത്തു നിൽക്കാതെ ഒരുപാട് പേർക്ക് ഉപകാരിയായിരുന്ന ചേട്ടൻ യാത്രയായി. എന്ത് പറയാൻ ഒന്നുമില്ല പറയാൻ.’’ നടി സീമ ജി.നായർ സമൂഹമാധ്യമത്തിലെ കുറപ്പിൽ പറഞ്ഞു.
നടൻ ബാലാജി ശർമ, സംവിധാകൻ മധുപാൽ, പ്രൊഡക്ഷൻ കൺട്രോളർ എൻ.എം.ബാദുഷ ഉൾപ്പെടെയുള്ളവരും ശശികുമാറിന് ആദരാഞ്ജലി രേഖപ്പെടുത്തി കുറിപ്പ് പങ്കുവച്ചു. ‘‘എപ്പോഴും പുഞ്ചിരി നിറഞ്ഞ മുഖവും ടിപ് ടോപ് ഡ്രെസ്സിങ്ങും സ്നേഹം നിറഞ്ഞ സംഭാഷണങ്ങളും. അതാണ് കാര്യവട്ടം ശശി ചേട്ടൻ ഇനി ഓർമകളിൽ. അസുഖം ബാധിച്ചു കിടപ്പിലായി കഷ്ടപ്പെടുകയായിരുന്നു. ദൈവം അങ്ങ് വിളിച്ചു സഹായിച്ചത് പോലെ ആദരാഞ്ജലികൾ ശശിച്ചേട്ടാ’’– ബാലാജി ശർമ കുറിച്ചു.