കാക്കനാട് : തൃക്കാക്കര നഗരസഭാ ചെയർപേഴ്സണും സിനിമാക്കാരും തമ്മിൽ നടന്ന ‘ഏറ്റുമുട്ടലിന് ’ ശുഭകരമായ ക്ലൈമാക്സ്. മുനിസിപ്പൽ ബസ് സ്റ്റാൻഡ് സിനിമാ ചിത്രീകരണത്തിന് നഗരസഭ വിട്ടുനൽകി. ചിത്രീകരണത്തിന് തൃക്കാക്കര നഗരസഭ അനുമതി നിഷേധിച്ച സംഭവം വാർത്തയാക്കിയിരുന്നു. വാർത്ത വിവാദമാകുകയും നിയമസഭയ്ക്ക് അകത്തും സമൂഹ മാധ്യമങ്ങളിലുമുൾപ്പെടെ ചർച്ചയാവുകയും ചെയ്തു.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വിളിച്ച് പ്രശ്നം പരിഹരിക്കാൻ ചുമതലപ്പെടുത്തി. തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പനെ ഷിയാസ് ഫോണിൽ ബന്ധപ്പെട്ട് പാർട്ടി നിലപാട് അറിയിച്ചു. തുടർന്ന് അപേക്ഷ ഫയലാക്കി കൊണ്ടുവരാൻ ആവശ്യപ്പെട്ട ചെയർപേഴ്സൺ ബുധനാഴ്ച ഉച്ചയോടെ തന്നെ ഫയലിൽ ഒപ്പിട്ട് അനുമതി നൽകുകയായിരുന്നു.
ജയറാം, മീര ജാസ്മിൻ എന്നിവർ അഭിനയിക്കുന്ന സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രം ഷൂട്ട് ചെയ്യാൻ അനുമതി തേടി ചൊവ്വാഴ്ച നഗരസഭയിലെത്തിയപ്പോഴാണ് അനുമതി നിഷേധിച്ച് ചെയർപേഴ്സൺ അവർക്കു നേരെ പൊട്ടിത്തെറിച്ചത്. തൃക്കാക്കര മുനിസിപ്പൽ ഓഫീസിന് തൊട്ടുപിറകിലുള്ള പഴയ ബസ് സ്റ്റാൻഡാണ് ചിത്രീകരണത്തിന് ആവശ്യമുള്ളത്. പഴയ സ്റ്റാൻഡ് അങ്ങനെ തന്നെ നിലനിർത്തി ചിത്രം ഷൂട്ട് ചെയ്യാൻ വെള്ളിയാഴ്ച ഒരു ദിവസത്തേക്കാണ് അനുമതി. വാടകയായി 11,800 രൂപ നഗരസഭയിൽ അടച്ചിട്ടുണ്ട്.