തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ മാപ്പ് അപേക്ഷിച്ച് എസ്എഫ്ഐ. സിദ്ധാര്‍ത്ഥിന്‍റെ കുടുംബത്തോട് മാപ്പ് അപേക്ഷിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഇ.അഫ്സൽ പറഞ്ഞു. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ കുടുംബത്തിന് മുന്നില്‍ തലകുനിക്കുകയാണ്. സംഘടന തെറ്റ് സമ്മതിക്കുന്നു. ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തും. ഇപ്പോള്‍ സിദ്ധാര്‍ത്ഥന്‍റെ കുടുംബത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കുകയാണ്. കുടുംബത്തോട് മാപ്പ് ചോദിക്കുകയാണ്. ഞങ്ങളില്‍ പെട്ടവര്‍ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തു. അത് ഞങ്ങളുടെ സംഘടനയുടെ പോരായ്മയാണ്.
എസ്എഫ്ഐ ആഗ്രഹിക്കുന്ന രീതിയില്‍ അവര്‍ക്ക് നയിക്കാൻ കഴിയാത്തത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഈ സംഭവം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സംഘടനയില്‍ വെച്ച് പൊറുപ്പിക്കാൻ കഴിയാത്ത കാര്യമാണിതെന്നും ഇ അഫ്സല്‍ പറഞ്ഞു.ഇതിനിടെ, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സിന്‍ജോയുമായി ഹോസ്റ്റലില്‍ പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി. ഒരു മണിക്കൂറോളമാണ് തെളിവെടുപ്പ് നീണ്ടുനിന്നത്.തെളിവെടുപ്പിലുടനീളം പൊലീസിന്‍റെ ചോദ്യങ്ങളില്‍ പതറാതെ വ്യക്തമായ മറുപടിയാണ് സിന്‍ജോ നല്‍കിയത്. സിദ്ധാര്‍ത്ഥനെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയത് സിന്‍ജോയാണെന്നാണ് പൊലീസ് കണ്ടെത്തല്‍. എങ്ങനെയാണ് ഇടിച്ചതെന്ന പൊലീസിന്‍റെ ചോദ്യത്തിനും തെളിവെടുപ്പിനിടെ സിന്‍ജോ യാതൊരു ഭാവഭേദവുമില്ലാതെ സിന്‍ജോ പറഞ്ഞുകൊടുത്തു. വൈകിട്ട് നാലരയോടെയായിരുന്നു തെളിവെടുപ്പ് ആരംഭിച്ചത്.





























