ചെങ്ങന്നൂർ : കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന ചെങ്ങന്നൂർ നഗരസഭയിൽ ശുചീകരണത്തിന് പണമില്ല. ഓടകളുടെയും ചെറിയ തോടുകളുടെയും വൃത്തിയാക്കൽ ഉൾപ്പെടെയുള്ള ജോലികൾ ജനകീയപങ്കാളിത്തത്തിലും അയ്യങ്കാളി തൊഴിലുറപ്പിലും ഉൾപ്പെടുത്തിയാണ് ചെയ്യുന്നത്. വരുമാനത്തിന്റെ കാര്യത്തിൽ സി ഗ്രേഡ് നഗരസഭയായ ചെങ്ങന്നൂരിൽ ജീവനക്കാർക്കു ശമ്പളംകൊടുക്കാൻപോലും ബുദ്ധിമുട്ടുകയാണെന്നും തനതുഫണ്ടില്ലെന്നുമാണ് നഗരസഭാധികാരികൾ പറയുന്നത്. മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പെട്ട സർക്കാർ നിർദേശത്തിൽ 30,000 രൂപ ഒരു വാർഡിൽ ചെലവഴിക്കാമെന്നാണ് പറയുന്നത്. ഇതിൽ 10,000 രൂപ തദ്ദേശസ്ഥാപന വിഹിതമാണ്.
10,000 വീതം ശുചിത്വമിഷനും എൻ.എച്ച്.എമ്മും തരും. എന്നാൽ അവരുടെ വിഹിതം അനുവദിച്ചിട്ടില്ല. ഇതുകൂടി തനതുഫണ്ടിൽനിന്ന് എടുക്കാനും പിന്നീട് തരുമെന്നുമാണ് സർക്കാർ പറയുന്നത്. എന്നാൽ നഗരസഭയുടെ സാമ്പത്തികപരാധീനതമൂലം ശുചിത്വമിഷന്റെയും എൻ.എച്ച്.എമ്മിന്റെയും വിഹിതംകൂടി എടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്. വെള്ളപ്പൊക്ക സാധ്യതയുള്ള വാർഡുകൾ ഉള്ളതിനാൽ വലിയതോടുകളുടെ ശുചീകരണം നടത്തേണ്ടതുണ്ട്. പ്രധാനമായും എട്ടുതോടുകളാണ് വൃത്തിയാക്കേണ്ടത്. ഇവയുടെ പട്ടിക ചെറുകിട ജലസേചനവകുപ്പിനു കൈമാറിയെങ്കിലും ഫണ്ടില്ലെന്ന കാരണത്താൽ അവരും കൈയൊഴിഞ്ഞു.
ചെറുതോടുകളുടെ വൃത്തിയാക്കൽ തൊഴിലുറപ്പിൽ ഉൾപ്പെടുത്തി ചെയ്യുന്നുണ്ട്. അതേസമയം വെള്ളപ്പൊക്കസാധ്യത കുറയ്ക്കണമെങ്കിൽ വലിയ തോടുകൾ ആഴം കൂട്ടി വൃത്തിയാക്കണം. നീരൊഴുക്ക് സുഗമമാക്കിയില്ലെങ്കിൽ കാലവർഷം ശക്തമാകുമ്പോൾ തീരങ്ങളിലെ വീടുകളിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. എം.സി. റോഡിലെ ഓടകൾ വൃത്തിയാക്കണമെന്ന് നഗരസഭ കെ.എസ്.ടി.പി.യോട് ആവശ്യപ്പെട്ടെങ്കിലും നടപടി തുടങ്ങിയിട്ടില്ല. സാമ്പത്തികപ്രതിസന്ധി നഗരസഭയുടെ മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. എല്ലായിടത്തെയും ഓടകൾവൃത്തിയാക്കലും റോഡരികിലെ കാടുവെട്ടിത്തെളിക്കലും കാര്യക്ഷമമായി നടത്താൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.