ഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരേ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ എട്ടിന് കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന സമരത്തിനു പിന്തുണയുമായി മുന്‍നിര ദേശീയനേതാക്കളെത്തും. എന്‍.സി.പി. അധ്യക്ഷന്‍ ശരദ്പവാര്‍, ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ തുടങ്ങിയവര്‍ സമരത്തെ അഭിവാദ്യംചെയ്യും.
എട്ടിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് സമരം. സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും മുന്‍നിര നേതാക്കളും സമരത്തിനെത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവർക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കുമോയെന്നു വ്യക്തമല്ല. കോണ്‍ഗ്രസില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് മാത്രമാണ് ക്ഷണം ഉള്ളത്.
ഡല്‍ഹിയിലെ കേരളസര്‍ക്കാര്‍ പ്രതിനിധി കെ.വി. തോമസ് ഖാര്‍ഗെയെയും ശരദ്പവാറിനെയും നേരിൽക്കണ്ട് ക്ഷണിക്കും. കെജ്‌രിവാള്‍, ഫാറൂഖ് അബ്ദുള്ള, കപില്‍ സിബല്‍ തുടങ്ങിയവരെ സി.പി.എം. ദേശീയനേതൃത്വമാണ് ക്ഷണിച്ചത്. അടുത്തിടെ ഇന്ത്യമുന്നണി വിട്ട് എന്‍.ഡി.എ.യിലേക്ക് മടങ്ങിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മുന്നണിമാറുംമുമ്പ് ക്ഷണിച്ചിരുന്നു.





























