ശാസ്താംകോട്ട : മരച്ചില്ലകൾ മുറിക്കുന്നതിനിടയിൽ ഹൈ ടെൻഷൻ വൈദ്യുത കമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് നിലത്തു വീണ മരം വെട്ട് തൊഴിലാളിക്ക് പുതുജീവൻ നൽകി ശാസ്താംകോട്ട ഫയർഫോഴ്സ്. ഇന്ന് ഉച്ചയ്ക്ക് 12.15നാണ് ശാസ്താംകോട്ട പഴയ കോടതിക്ക് സമീപം സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമറിനോട് ചേർന്നുള്ള ഭാഗത്തെ പുരയിടത്തിൽ മരച്ചില്ലകൾ മുറിച്ചു കൊണ്ടിരുന്ന മനക്കര ഊരാളിശ്ശേരിൽ വീട്ടിൽ ബാലൻ (58) വൈദ്യുതാഘാതമേറ്റ് നിലത്ത് വീണത്.
സംഭവം കണ്ട നാട്ടുകാർ ഓടിയെത്തി അഗ്നി രക്ഷാസേനയെ വിവരം അറിയിക്കുകയും സംഭവസ്ഥലത്തേക്ക് സ്റ്റേഷൻ ഓഫീസർ സാബു ലാലിൻ്റെ നേതൃത്വത്തിൽ എത്തിയ അഗ്നി രക്ഷാസേനയിലെ ഫയർ & റെസ്ക്യൂ ഓഫീസർ മിഥിലേഷ് രണ്ട് തവണ സി.പി.ആർ നൽകി ബാലന് ബോധാവസ്ഥ വീണ്ടെടുക്കുകയും തുടർന്ന് മറ്റ് സേനാംഗങ്ങളായ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മാത്യൂസ് കോശി, ഫയർ & റെസ്ക്യൂ ഓഫീസർമാരായ സണ്ണി, ഷാനവാസ്, ഷിജു ജോർജ്, സുന്ദരൻ എന്നിവർ ചേർന്ന് ബാലനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചു.