പുല്ലാട് : കോയിപ്രം നെല്ലിക്കലിൽ സ്ഥിതി ചെയ്യുന്ന കോയിപ്രം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉണ്ടായ അഗ്നിബാധ യുവാക്കളുടെ സമയോചിതമായ ഇടപെടൽ മൂലം വൻ നാശനഷ്ടങ്ങൾ ഒഴിവായി. ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്ത് പിറകിലായാണ് തീ പടർന്നത്. എട്ടടിയോളം ഉയരത്തിൽ തീ ആളിക്കത്തുന്നത് ജീവനക്കാരാണ് ആദ്യം കണ്ടത്. ഇവരുടെ നിലവിളി കേട്ട് ആദ്യം ഓടിയെത്തിയത് കോയിപ്രം നാട്ടുവിപണിയുടെ പ്രധാന അഡ്മിൻമാരായ ഗോപകുമാറും രാജു ഐക്കരയുമായിരുന്നു. ഇവരുടെ അവസരോചിതമായ ഇടപെടലാണ് ആശുപത്രി കെട്ടിടത്തിന് രക്ഷയായത്. ആരോഗ്യ കേന്ദ്രത്തിനു സമീപത്തുള്ള ഗോപകുമാറിന്റെ ആഗ്രോ ഷോപ്പിൽ ഓണക്കിറ്റുകൾ തയാറാക്കിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ജീവനക്കാരുടെ നിലവിളി ഉയർന്നത്. ഉടൻതന്നെ സംഭവ സ്ഥലത്തേക്ക് ഓടിയ ഗോപകുമാർ ആറടിയോളം ഉയരമുള്ള മതിൽ ചാടിക്കടന്ന് ആശുപത്രി വളപ്പിലെത്തി. പിന്നാലെ രാജുവും എത്തി.
തീ അണയ്ക്കാനായി വെള്ളം കോരി ഒഴിക്കുമ്പോൾ കൂടുതൽ ശക്തിയോടെ ആളിക്കത്തുന്നതു കണ്ട് പരിസരം വീക്ഷിച്ചപ്പോഴാണ് രാസ പദാർഥങ്ങൾ കൂട്ടി ഇട്ടിരിക്കുന്ന ഭാഗത്തുനിന്നുമാണ് തീ പടർന്നതെന്ന കാര്യം വ്യക്തമായത്. ആശുപത്രിയിൽനിന്നും പലപ്പോഴായി തള്ളിയ മാലിന്യങ്ങളിൽ നിന്നുമാണ് അഗ്നി പടർന്നതെന്ന് കരുതുന്നു. ദീർഘകാലം മിലിട്ടറി സർവീസിലായിരുന്ന ഗോപകുമാറിന് കെമിക്കൽ ഫയറാണെന്ന് വേഗം തിരിച്ചറിയാനായി. ഉടൻതന്നെ ആശുപത്രി പരിസരത്തുള്ള പൂച്ചട്ടികളിൽ നിറച്ചിരുന്ന മണ്ണ് രാസവസ്തുക്കൾക്ക് മീതെ കുടഞ്ഞിട്ടു. സഹായത്തിനായി രാജുവും ഉണ്ടായിരുന്നു. അഞ്ചു മിനിറ്റിനുള്ളിൽ തീ അണയ്ക്കാൻ കഴിഞ്ഞതുമൂലമാണ് വൻ അപകടം ഒഴിവായത്.





























