ബംഗളൂരു: കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയായ അത്തിബലെയില്‍ ശ്രീ ബാലാജി ട്രേഡേഴ്സിന്റെ ഉടമസ്ഥതയിലുള്ള പടക്ക ഗോഡൗണിന് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. അപകടം നടന്ന ശനിയാഴ്ച 12 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റ ഏഴുപേര്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഗോഡൗണ്‍ ഉടമയടക്കം അഞ്ചുപേരെ പ്രതികളാക്കി അത്തിബലെ പോലീസ് കേസെടുത്തു. കേസില്‍ ഇതുവരെ രണ്ടുപേര്‍ അറസ്റ്റിലായി. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കായി കര്‍ണാടക സര്‍ക്കാര്‍ അഞ്ചു ലക്ഷവും തമിഴ്നാട് സര്‍ക്കാര്‍ മൂന്നു ലക്ഷവും സഹായധനം പ്രഖ്യാപിച്ചു. ശനിയാഴ്ച വൈകീട്ട് 3.30 ഓടെ ലോറിയില്‍നിന്ന് പടക്കപ്പെട്ടികള്‍ ഇറക്കുന്നതിനിടെയാണ് അപകടം.
മരിച്ചവരില്‍ 12 പേര്‍ തമിഴ്നാട് സ്വദേശികളാണ്. ഇവര്‍ എട്ടു ദിവസം മുമ്പാണ് ഗോഡൗണില്‍ ജോലിക്കായി എത്തിയത്. വിദ്യാര്‍ഥികളും കൂട്ടത്തിലുണ്ടായിരുന്നു. പഠനമാര്‍ഗം കണ്ടെത്താനായാണ് ഇവര്‍ തൊഴിലിനെത്തിയത്. ഗോഡൗണിനോട് ചേര്‍ന്ന മുറിയിലായിരുന്നു എല്ലാവരുടെയും താമസം. ദീപാവലി സീസണ്‍ മുന്നില്‍കണ്ട് വൻതോതില്‍ പടക്കങ്ങള്‍ ഇവിടെ ശേഖരിച്ചിരുന്നതായാണ് വിവരം. പുതിയ ലോഡ് ഇറക്കാൻ 10 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ പെട്ടികള്‍ ഗോഡൗണില്‍ അടുക്കിവെക്കുന്ന ജോലിയിലായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി തീപടര്‍ന്നാണ് അപകടമെന്ന് കരുതുന്നു.
പടക്കപ്പെട്ടികള്‍ ഇറക്കുമ്പോള്‍ ഗോഡൗണിന് സമീപത്തെ ഹൈടെൻഷൻ ലൈനുമായി സമ്പര്‍ക്കമുണ്ടായതാവാം തീപിടുത്തത്തിന് കാരണമെന്നാണ് അഗ്നിരക്ഷ സേനയുടെ നിഗമനം. അപകടം സംഭവിച്ചയുടൻ ഗോഡൗണിന്റെ മുൻഭാഗത്തുണ്ടായിരുന്ന തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ അകത്തുണ്ടായിരുന്ന തൊഴിലാളികള്‍ വെന്തുമരിക്കുകയായിരുന്നു. 15 പേരാണ് അകത്തുണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് സൂപ്രണ്ട് മല്ലികാര്‍ജുൻ ബലദന്ദി പറഞ്ഞു.
ശനിയാഴ്ച രാത്രി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. കടയുടമക്ക് പടക്കക്കട നടത്താനുള്ള ലൈസൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അനധികൃതമായാണ് ഗോഡൗണ്‍ നടത്തിയതെന്നും ഇത്തരം കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയും അപകടസ്ഥലം സന്ദര്‍ശിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.































