എരുമേലി : പാചകവാതക പ്രതിസന്ധിയുടെ പേരില്‍ ഹോട്ടലുകളില്‍ നടക്കുന്നത് തീവെട്ടിക്കൊള്ള. കഴിഞ്ഞദിവസം എരുമേലിയിലെ ഹോട്ടല്‍ ശരവണയില്‍ കയറി ഭക്ഷണം കഴിച്ച ആളിന് നല്‍കിയ ബില്ല് ആരെയും ഞെട്ടിക്കും. മൂന്ന് ദോശയും രണ്ട് പൊറോട്ടയും മൂന്ന് ചായയും കഴിച്ചതിന്റെ ബില്ലായി കുറിച്ചുനല്കിയത് 430 രൂപയാണ്. പണം നല്‍കാന്‍ കൌണ്ടറില്‍ ചെന്നപ്പോള്‍ ഇത് ചോദ്യം ചെയ്യുകയും വീഡിയോ എടുക്കുകയും ചെയ്തിരുന്നു. പത്തനംതിട്ട സ്വദേശി ജ്യോതിഷ് നാരായണനാണ് ഈ ദുരനുഭവം ഉണ്ടായത്. ഈ കൊള്ളക്കെതിരെ പ്രതികരിക്കുമെന്ന് പറഞ്ഞ യുവാവ് ബില്‍ തുക മുഴുവനും നല്‍കിയാണ് ഹോട്ടലില്‍നിന്നും മടങ്ങിയത്. ജ്യോതിഷ് നാരായണന്‍ തന്റെ ഫെയ്സ് ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് രൂക്ഷമായ ഭാഷയില്‍ത്തന്നെ പ്രതികരിച്ചിട്ടുണ്ട്. “നമ്മളോട് ഇങ്ങനെ ആണ് എങ്കിൽ പുറത്ത് നിന്നും വരുന്ന പാവങ്ങളോട് എന്തായിരിക്കും ഇവന്മാർ ചെയ്യുന്നത് ” എന്നാണ് ജ്യോതിഷ് ചോദിക്കുന്നത്.
വീഡിയോ പുറത്തുവന്നതോടെ ഹോട്ടലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എരുമേലിയില്‍ എത്തുന്ന ലക്ഷക്കണക്കിന് ശബരിമല തീര്‍ഥാടകരെ ഭക്ഷണത്തിന്റെ പേരില്‍ കൊള്ളയടിക്കുകയാണ് ഹോട്ടലുകാര്‍. എരുമേലി ഗ്രാമപഞ്ചായത്തിന്റെ മൌന സമ്മതവും ഇതിനുണ്ടെന്നുവേണം കരുതുവാന്‍. ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും വില നിയന്ത്രിക്കുന്നതിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും തികഞ്ഞ അലംഭാവമാണ് ഇക്കാര്യത്തില്‍ ഉണ്ടാകുന്നത്. എരുമേലിയില്‍ മാത്രമല്ല മറ്റു ജില്ലകളില്‍ നടക്കുന്നതും കൊള്ളയാണ്. പാചകവാതക പ്രതിസന്ധിയാണ് ഇതിനുപറയുന്ന ന്യായങ്ങളില്‍ ഒന്ന്. ഇത് ഒരു പരിധിവരെ ശരിയാണെങ്കിലും ഇതിന്റെ പേരില്‍ ഭക്ഷണവില പലമടങ്ങ് വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി അംഗീകരിക്കുവാന്‍ കഴിയില്ല.
പല ഹോട്ടലുകളിലും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാറില്ല. മിക്ക ഹോട്ടലുകളുടെയും അടുക്കള വൃത്തിഹീനമാണ്. വൃത്തിയുള്ള ശുചിമുറി സൗകര്യം പല ഹോട്ടലുകളിലും ഇല്ല. ആരോഗ്യവിഭാഗത്തിന്റെ പരിശോധനകള്‍ പ്രഹസനമായി നടക്കാറുണ്ടെങ്കിലും പുഴുവരിച്ച ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്താലും ഹോട്ടലിന്റെ പേര് ഇവര്‍ പുറത്തുപറയില്ല, വാര്‍ത്തയും നല്‍കില്ല. ഹോട്ടലുകാരുടെ സംഘടനയുമായുള്ള അവിശുദ്ധ ബന്ധം ചില ഉദ്യോഗസ്ഥര്‍ക്കുണ്ട് എന്നതാണ് ഇതിനുപിന്നില്‍.





























