അടൂർ : സ്വകാര്യ വസ്തുവിൽ മരച്ചില്ല മുറിക്കുന്നതിനിടെ മരിത്തിനിടയിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിശമനസേന എത്തി രക്ഷപ്പെടുത്തി. ആനന്ദപ്പള്ളി–കൊടുമൺ റോഡിൽ ആനന്ദപ്പള്ളി ജംക്‌ഷനു സമീപത്തായിരുന്നു സംഭവം. ഐക്കാട് കക്കാട്ടുമുകളിൽ ബിജുവിനെയാണ്(42) രക്ഷപ്പെടുത്തിയത്. ഇന്ന് വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം. ആഞ്ഞിലി മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ ലക്ഷ്യം തെറ്റി അതു വന്ന് ദേഹത്ത് തട്ടിയതോടെ മരത്തിന്റെയും ശിഖരത്തിന്റെയും ഇടയിൽ ബിജുവിന്റെ കാൽ കുടുങ്ങിപ്പോയതിനാൽ താഴേക്കിറങ്ങാൻ പറ്റാതെ വന്നതോടെ അഗ്നിശമനസേനയെ വിവരമറിയിച്ചു.
അടൂരിൽ നിന്ന് അഗ്നിശമനസേന എത്തിയെങ്കിലും ആളെ താഴേക്കിറക്കാൻ കഴിയാതെ വന്നതോടെ പത്തനംതിട്ട അഗ്നിശമനസേനയുടെ സഹായം കൂടി തേടി. വലിയ എണി വെച്ച് അഗ്നിശമനസേനാംഗങ്ങൾ മരത്തിന്റെ മുകളിൽ കയറി ബിജു കുടുങ്ങി കിടന്ന ഭാഗത്തെ ശിഖരം മുറിച്ച് മാറ്റി റോപ്പ് ഉപയോഗിച്ച് താഴേക്കിറക്കിയാണ് രക്ഷപ്പെടുത്തിയത്. താഴെ വീഴാതിരിക്കാൻ സുരക്ഷാ വലയും കെട്ടിയിരുന്നു. രണ്ടു മണിക്കൂറിന് മേൽ നീണ്ടു നിന്ന കഠിന പരിശ്രമത്തിനൊടുവിൽ 7.30 തോടെ ബിജുവിനെ താഴയിറക്കി അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





























