ന്യൂഡൽഹി : ആദ്യ കോവിഡ് അടച്ചിടൽ കാലയളവിൽ ഒമ്പത് കാർഷികേതര തൊഴിൽമേഖലകളിൽ 23.6 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര തൊഴിൽമന്ത്രാലയത്തിന്റെ സർവേ പറയുന്നു. 2020 മാർച്ച് 25 ന് അടച്ചിടൽ ഏർപ്പെടുത്തുന്നതിനുമുമ്പ് 3.07 കോടി തൊഴിലാളികളുണ്ടായിരുന്നു. ഇതിൽ 2.17 പേർ പുരുഷന്മാരും 90 ലക്ഷം സ്ത്രീകളും ഉൾപ്പെടും.
അടച്ചിടലിനുശേഷം 2020 ജൂലായ് ഒന്നിലെ കണക്കനുസരിച്ച് തൊഴിലാളികളുടെ എണ്ണം 2.84 കോടിയായി കുറഞ്ഞു. പുരുഷന്മാർ 2.1 കോടിയും സ്ത്രീകൾ 83.3 ലക്ഷവുമായി. 16.6 ശതമാനം പേർക്ക് വേതനം കുറഞ്ഞെന്നും 2.17 ശതമാനം പേർക്ക് വേതനം കിട്ടിയിട്ടില്ലെന്നും സർവേ വെളിപ്പെടുത്തുന്നു.
അടച്ചിടൽ കാലയളവിൽ ഉൽപാദന മേഖലയിലാണ് വലിയ തൊഴിൽനഷ്ടം. ഈ രംഗത്ത് 1.25 കോടി തൊഴിലാളികൾ ഉണ്ടായിരുന്നത് 1.11 കോടിയായി.നിർമാണമേഖലയിൽ 7.6 ലക്ഷം തൊഴിലാളികളുള്ളത് 6.6 ലക്ഷമായി. വിദ്യാഭ്യാസരംഗത്ത് 67.7 ലക്ഷം 64.9 ലക്ഷമായും ആരോഗ്യമേഖലയിൽ 25.6 ലക്ഷം 24.9 ലക്ഷമായും കുറഞ്ഞു. ഐ.ടി.-ബി.പി.ഒ.കളിലാവട്ടെ 19.9 ലക്ഷം 18.9 ലക്ഷമായി.