കോന്നി : അപകീർത്തി പ്രചരണം എന്ന പ്രഥമ അധ്യാപികയുടെ പരാതിയിൽ പോലീസ് വിളിപ്പിച്ച പ്യൂണിനെ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി ഊട്ടുപാറയിൽ ആണ് സംഭവം നടന്നത്. കൂടൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്യൂണായ വകയാർ മുതുപേഴുങ്കൽ മുന്നൂറു വേലിക്കൽ ബിജി (52) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഥമ അധ്യാപികയുടെ പരാതിയിൽ തണ്ണിത്തോട് പോലീസ് ആദ്യം വിളിപ്പിക്കുകയും പത്താം തീയതി ഹാജരാകണം എന്ന് നിർദേശിക്കുകയും ചെയ്തതിന് പിന്നാലെ വ്യാഴാഴ്ച മുതൽ ബെജിയെ കാണാതെയാവുകയായിരുന്നു. ബെജിയുടെ അനന്തരവൻ കോന്നി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിൽ ആയിരുന്നു സംഭവം. പിന്നീട് ഊട്ടുപാറക്ക് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. കഴുത്തിൽ മുറുകിയ മുണ്ട് അയഞ്ഞ് നിലത്ത് വീണ് കിടക്കുന്ന നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ബെജി മുൻപ് ജോലി ചെയ്തിരുന്ന എലിമുള്ളുംപ്ലാക്കൽ സർക്കാർ സ്കൂളിലെ പ്രഥമ അധ്യാപിക ദിവസങ്ങൾക്കു മുൻപാണ് പോലീസിൽ പരാതി നൽകിയിരുന്നത്. തനിക്കെതിരെ അഴിമതി ആരോപിച്ച് വിദ്യാഭ്യാസ വകുപ്പിന് നിരന്തരം കത്തുകൾ അയച്ചിരുന്നത് ബെജി ആണെന്ന സംശയം പരാതിയിൽ ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച പോലീസ് വിളിപ്പിച്ചപ്പോൾ ഈ വിവരം സമ്മതിച്ചതായാണ് സൂചന. വീണ്ടും സ്റ്റേഷനിൽ എത്തണം എന്ന നിർദേശം മാനസിക സംഘർഷം സൃഷ്‌ടിച്ചതായാണ് കണക്കാക്കുന്നത്. 2023 മുതൽ തനിക്ക് എതിരെ നീക്കങ്ങൾ ഉണ്ടെന്നും തന്റെ മകൻ ഭിന്ന ശേഷിക്കാരൻ ആണെന്ന് പറഞ്ഞ് പോലും അധിക്ഷേപം ഉണ്ടായെന്നും പരാതിക്കാരി പറയുന്നു. മരിച്ച ബെജി അവിവാഹിതനാണ്. സംസ്കാരം പിന്നീട്.





























