തിരുവനന്തപുരം: ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് സിപിഎം പോളിറ്റ് ബ്യൂറോയ്ക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ പറയുന്ന വസ്തുതകള്‍ പുറത്തു വന്നതോടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷനേതാവായിരിക്കെ താന്‍ പുറത്തു കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളും ശരിവെയ്ക്കപ്പെട്ടിരിക്കുകയാണെന്നും പിണറായി സര്‍ക്കാര്‍ കമ്മിഷന്‍ സര്‍ക്കാരാണെന്നു തെളിഞ്ഞിരിക്കുകയാണെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന്റെ പ്രമുഖ നേതാക്കളും മന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് കേരളത്തെ സിസ്റ്റമാറ്റിക്കായി കൊള്ളയടിച്ചതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഈ സർക്കാർ അടിമുടി അഴിമതി സർക്കാർ ആണ്. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍, മകന്‍ ശ്യാംജിത്ത്, തോമസ് ഐസക്ക്, എംബി രാജേഷ്, ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരുടെ പേരുകളും ഇടപെടലുകളുമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കൂടുതല്‍ പേരുകള്‍ പുറത്തു വരുമായിരിക്കും.
ആഴക്കടല്‍ മത്സ്യബന്ധനം, കിഫ്ബിയുടെ മസാല ബോണ്ട് തുടങ്ങിയ വിഷയങ്ങളില്‍ നടന്ന കള്ളക്കളികളും ബിനാമി ഇടപാടുകളും കമ്മീഷന്‍ സംഭവങ്ങളും ഈ കത്തുകളിലും പരാതികളും വ്യക്തമായിട്ടുണ്ട്. വളരെ ആസൂത്രിതവും സിസ്റ്റമാറ്റിക്കുമായ അഴിമതിയാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങി വെച്ചത്. അത് ഇപ്പോഴും തുടരുന്നു. രാജേഷ് കൃഷ്ണ എന്ന ബിനാമിയെ ഉപയോഗിച്ച് ജനങ്ങളുടെ നികുതിപ്പണം തട്ടിയെടുക്കുന്ന പരിപാടിക്കാണ് സിപിഎം നേതൃത്വം കൊടുക്കുന്നത്. മസാലാ ബോണ്ട് ഇഷ്യൂവില്‍ ഒരു ശതമാനം കമ്മിഷന്‍ കൈപ്പറ്റി തുടങ്ങിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. 2150 കോടിയുടെതാണ് മസാല ബോണ്ട്. അതിന്റെ ഒരു ശതമാനം കമ്മിഷന്‍ 21.5 കോടി രൂപ വരും ഇതില്‍ ആരൊക്കെ പങ്കുപറ്റി എന്നത് സര്‍ക്കാരും സിപിഎം കേന്ദ്രങ്ങളും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.






























