കോട്ടയ്ക്കൽ : പി.എസ്.സി നടത്തിയ നഗരസഭാ ലൈബ്രേറിയൻ പരീക്ഷയിൽ 4 വർഷം മുൻപ് ഒന്നാം റാങ്ക് നേടിയ യുവതിക്ക് ഇതുവരെ നിയമനം ലഭിച്ചില്ല. പുഴക്കാട്ടിരി കെ.സജിലയാണ് ഈ ഹതഭാഗ്യ. ജില്ലയിലെ നഗരസഭകൾ ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതാണ് കാരണം. നിലവിലുള്ള റാങ്ക് പട്ടികയുടെ കാലാവധി അടുത്ത മാസം അവസാനിക്കും. മുനിസിപ്പൽ കോമൺ സർവീസ് ലൈബ്രേറിയൻ തസ്തികയിലേക്ക് പി എസ് സി പരീക്ഷ നടത്തിയത് 2013ൽ ആണ്. 2017 സെപ്റ്റംബർ 18ന് ജില്ലയിലെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് സജില ഒന്നാം സ്ഥാനത്തെത്തിയത്.
പട്ടിക പ്രസിദ്ധീകരിച്ച് ഏതാനും മാസം കഴിഞ്ഞപ്പോൾ സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നു. മുനിസിപ്പൽ ലൈബ്രേറിയൻ തസ്തികയിൽ നിയമനം നടത്തുമ്പോൾ ആദ്യഘട്ടത്തിൽ ഒരേസമയം 2 ഒഴിവുകൾ നികത്തണമെന്നും അതിലൊന്ന് ഭിന്നശേഷിക്കാരായ ആളുകൾക്കു മാറ്റിവയ്ക്കണമെന്നും. വിധി വന്ന ശേഷം ആദ്യ ഒഴിവ് റിപ്പോർട്ട് ചെയ്തത് കോട്ടയ്ക്കൽ നഗരസഭയാണ്. എന്നാൽ നിലവിലുള്ള പട്ടികയിൽ ഭിന്നശേഷിക്കാർ ഇല്ലാത്തതിനാൽ ആ ഒഴിവ് ഇതുവരെ നികത്തപ്പെട്ടില്ല. മറ്റു നഗരസഭകൾ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുമില്ല.
പുതിയ ഒഴിവ് വന്നാൽ മാത്രമാണ് സജിലയുടെ നിയമനം നടക്കുക. പല നഗരസഭകളിലും ലൈബ്രറി പ്രവർത്തിക്കുന്നത് താൽക്കാലിക ലൈബ്രേറിയനെ വെച്ചാണ്. പഞ്ചായത്തുകളിൽ നിന്നു സ്ഥാനക്കയറ്റം ലഭിച്ച ചില നഗരസഭകളിൽ ലൈബ്രറി ഉണ്ടെങ്കിലും അധികൃതർ റിപ്പോർട്ട് ചെയ്യാത്തതിനാൽ ലൈബ്രേറിയൻ തസ്തിക സൃഷ്ടിക്കപ്പെട്ടിട്ടില്ല. സജില ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് റാങ്ക് പട്ടികയുടെ കാലാവധി അടുത്തമാസം വരെ ദീർഘിപ്പിച്ചത്. മുഖ്യമന്ത്രിക്കും തദ്ദേശ വകുപ്പധികൃതർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.