തിരുവനന്തപുരം: അഴിമതിക്കെതിരായ പോരാട്ടത്തിന് പുതിയ ദിശ നൽകാൻ കേരള വിജിലൻസ്. കാലാനുസൃത മാറ്റങ്ങൾ ഉൾപ്പെടുത്തിയ പരിഷ്‌കരിച്ച വിജിലൻസ് മാന്വൽ പുറത്തിറക്കി. സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കൊപ്പം മാറിയ അഴിമതി രീതികൾ നേരിടാൻ കൂടുതൽ ശാസ്ത്രീയമായ അന്വേഷണ സംവിധാനങ്ങളാണ് പുതിയ മാന്വലിലൂടെ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. 2002ന് ശേഷം ആദ്യമായാണ് വിജിലൻസ് മാന്വൽ സമഗ്രമായി പരിഷ്‌കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരള വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ അഴിമതി വിരുദ്ധ ബോധവൽക്കരണ പദ്ധതിയായ ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് പുതുക്കിയ മാന്വൽ മന്ത്രി പ്രകാശനം ചെയ്തത്. വിവിധ സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ആഭ്യന്തര വിജിലൻസ് മേധാവികളുടെ അവലോകന യോഗവും ഇതോടൊപ്പം നടന്നു.
ഡിജിറ്റൽ കാലഘട്ടത്തിൽ അഴിമതിയുടെ രീതികളിൽ വലിയ മാറ്റങ്ങൾ സംഭവിച്ച സാഹചര്യത്തിൽ അന്വേഷണ സംവിധാനങ്ങളും ആധുനികവത്കരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ പണമിടപാടുകൾ ഉൾപ്പെടെയുള്ള ആധുനിക സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ പുതുക്കിയ മാന്വലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജിലൻസ് ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ്, പരിശീലനം, അന്വേഷണം, നിയമനടപടികൾ തുടങ്ങിയ മേഖലകളിൽ വ്യക്തമായ മാർഗനിർദേശങ്ങളാണ് പുതിയ മാന്വലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പ്രൊഫഷണൽ നിലവാരം ഉയർത്തുന്നതിനും അന്വേഷണങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.






























