പത്തനംതിട്ട : ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ ജില്ലയിലെ വിപണിയില്‍ മത്സ്യത്തിനും മാംസത്തിനും വില കുതിച്ചുയര്‍ന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കച്ചവടക്കാര്‍ക്ക് തോന്നിയപടിയാണ് മത്സ്യം, മാംസം, പച്ചക്കറി എന്നിവയുടെ വില. വിലവിവരപ്പട്ടിക ആരും പ്രദര്‍ശിപ്പിക്കാറില്ല. ഇതിനെതിരെ പരിശോധനകളും എങ്ങും നടക്കാറില്ല. വിപണിയില്‍ മത്സ്യത്തിന് കടുത്ത ക്ഷാമം നേരിടുന്നതിനോടൊപ്പം മാംസത്തിന്റെ വിലയും സാധാരണക്കാര്‍ക്ക് താങ്ങാവുന്നത്തിലും അപ്പുറമാണ്. മത്സ്യം ലഭിക്കാതെ വന്നതോടെയാണ് ആളുകള്‍ മാംസാഹാരത്തിലേക്ക് തിരിഞ്ഞത്. എന്നാല്‍ ചിക്കനും മട്ടനും ബീഫിനും പന്നിക്കുമെല്ലാം വലിയ വിലയാണ് വിപണിയിലുള്ളത്.
മത്സ്യ ബന്ധനത്തിന് വലിയ ബോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയാതോടെ ചെറുവള്ളങ്ങളില്‍ എത്തിക്കുന്ന കുറഞ്ഞ അളവിലുള്ള മത്സ്യം മാത്രമാണ് ജില്ലയിലേക്ക് എത്തുന്നത്. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന അയലക്കും മത്തിക്കും വരെ കൊള്ളവിലയാണ് പലരും ഈടാക്കുന്നത്. തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യവും ജില്ലയിലേക്ക് എത്തുന്നുണ്ട്. കോഴിയിറച്ചിയുടെ വിലയും ജില്ലയില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞയാഴ്ച വരെ 140 മുതല്‍ 160 രൂപ വരെ വിലയുണ്ടായിരുന്ന കോഴിയിറച്ചിക്ക് 220 രൂപയാണ് പലയിടത്തും വില. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരുവാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഓഗസ്റ്റ് ആദ്യത്തോടെ ബോട്ടുകളില്‍ എത്തുന്ന മത്സ്യത്തിന്റെ ലഭ്യതക്ക് അനുസരിച്ചായിരിക്കും ജില്ലയിലെ വിലക്കയറ്റം കുറയുമോ എന്ന് പറയുവാനാവുക. ട്രോളിംഗ് നിരോധനം അവസാനിക്കുന്നത് വരെ ഈ വിലക്കയറ്റം തുടരാനാണ് സാധ്യത. വിപണിയില്‍ കൃത്രിമ വിലക്കയറ്റം നിലനില്‍ക്കുന്നുണ്ടോ എന്നും പൊതുജനങ്ങള്‍ക്ക് സംശയമുണ്ട്. ഹോട്ടലുകളെയും കാറ്ററിംഗ് മേഖലയെയും വലിയ രീതിയില്‍ വിലക്കയറ്റം ബാധിച്ചിട്ടുണ്ട്. ഇറച്ചിയുടെയും മീനിന്റെയും വല വര്‍ധനവ് ഹോട്ടലുകളിലെയും കാറ്ററിംഗ് മേഖലയിലെയും ആഹാര സാധനങ്ങളുടെ വിലവര്‍ധനവിന് കാരണമാകുമോ എന്നും വരും ദിവസങ്ങളില്‍ കണ്ടറിയാം.
ഓഗസ്റ്റ് പകുതിയോടെ കോഴിയിറച്ചിയുടെ വില കുറയുവാന്‍ സാധ്യതയുണ്ടെങ്കിലും ബീഫ് വില കുറയുവാന്‍ യാതൊരു സാധ്യതയും ഉണ്ടാവില്ല എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മത്സ്യത്തിനുണ്ടായ വില വര്‍ധനവും ക്ഷാമവും പഴകിയ മത്സ്യം വിറ്റഴിക്കപ്പെടുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പറയപ്പെടുന്നു. അമിത വില ഈടാക്കുന്ന ജില്ലയിലെ കച്ചവട സ്ഥാപനങ്ങള്‍ക്കെതിരേ യാതൊരു നടപടിയും ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിച്ചിട്ടുമില്ല.
































