പട്‌ന: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തിനോട് അടുക്കുമ്പോൾ മറ്റൊരു ഭീഷണി നേരിടുകയാണ് ബിഹാർ. നേപ്പാളിൽ നിന്നുള്ള വെള്ളപ്പൊക്കത്തിനൊപ്പം ഇതുവരെ കണ്ടിട്ടില്ലാത്തതും ഒപ്പം അസാധാരണമാംവിധം വലുപ്പവുമുള്ള മത്സ്യങ്ങൾ അതിർത്തികടന്ന് ബിഹാറിലേക്ക് ഒഴുകി എത്തിയിരിക്കുകയാണ്. ഈ മത്സ്യങ്ങൾ കഴിച്ച ആളുകളിൽ ചിലർക്കു അസുഖം ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് പശ്ചിമ ചമ്പാരൻ ജില്ലയിലെ ബാഗഹയിൽ ജനങ്ങൾ ജാഗ്രത പാലിക്കാൻ സർക്കാർ നിർദേശം നൽകി. ബാഗഹ എസ്ഡിഎം ചാന്ദ്‌നി കുമാരിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ കുളങ്ങളിലെ വളർത്തുമീൻ ഉൾപ്പെടെ നദികളിൽ എത്താനുള്ള സാഹചര്യമുണ്ടെന്നും. ഒപ്പം മൃഗങ്ങൾ അടക്കമുള്ളവയുടെ മൃതശരീരത്തിനൊപ്പം മത്സ്യങ്ങളും ഏറെ ദൂരം സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ മുന്നറിയിപ്പിൽ പറയുന്നു. ഈ മത്സ്യം കഴിക്കുന്നവരിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ജലനിരപ്പ് സാധാരണ നിലയിലാകുന്നതുവരെ വെള്ളപ്പൊക്കമുണ്ടായ ജലാശയങ്ങളിലെ മത്സ്യങ്ങൾ കഴിക്കരുതെന്നും അധികൃതർ നിർദേശം നൽകി.
ഒപ്പം ഇതുവരെ ഉപയോഗിക്കുകയോ കണ്ടിട്ടില്ലാത്തതോ ആയ മത്സ്യങ്ങൾ കഴിക്കരുതെന്നും സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു. മത്സ്യം കഴിച്ചതിനുശേഷം ഛർദി, വയറിളക്കം, വയറുവേദന, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം. തിരിച്ചറിയാൻ കഴിയാത്ത മത്സ്യങ്ങളെ കണ്ടാൽ അധികൃതരെ അറിയിക്കണമെന്നും ഫിഷറീസ് വകുപ്പ് നൽകിയ നിർദേശത്തിൽ പറയുന്നു. നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അകപ്പെട്ടവരുടെ മൃതദേഹം അടക്കം ഇന്ത്യയിലേക്കു ഒഴുകി വന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.






























