കോഴഞ്ചേരി : 2018 ലെ മഹാപ്രളയത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന ആറന്മുളക്കാര്‍ക്ക് ആശ്വാസമായി കൊല്ലത്തു നിന്നും മത്സ്യത്തൊഴിലാളികളായ രക്ഷകരെത്തി. കൊല്ലത്തു നിന്നു രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലയില്‍ എത്തിച്ച മത്സ്യത്തൊഴിലാളികളുടെ പത്ത് വള്ളങ്ങളില്‍ അഞ്ച് വള്ളങ്ങള്‍ ആറന്മുളയില്‍ വിന്യസിച്ചു.
മഹാപ്രളയത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ അനുഭവത്തില്‍ ഇക്കുറി അഞ്ചു വള്ളങ്ങളും ആറന്മുളയിലെ പമ്പാ നദീതീരത്താണ് വിന്യസിച്ചിരിക്കുന്നത്. മഹാപ്രളയത്തില്‍ രണ്ട് എന്‍ജിനുകളുള്ള വള്ളങ്ങള്‍ എത്തിച്ചതിന് ശേഷം മാത്രമാണ് ആറിന് അക്കരെയുള്ളവരെ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ സാഹചര്യം മറികടക്കുന്നതിന് വെള്ളപ്പൊക്കം ഉണ്ടാകുന്ന പക്ഷം ആദ്യം മുതല്‍ ആറ്റില്‍ കൂടി തന്നെ ആറമുള, മല്ലപ്പുഴശേരി, കോഴഞ്ചേരി പഞ്ചായത്തുകളിലും അക്കര പ്രദേശമായ കോയിപ്രം, തോട്ടപ്പുഴശേരി, ഇരവിപേരൂര്‍, പഞ്ചായത്തുകളിലും ഒരു പോലെ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനാണ് ആറന്മുളയിലെ പമ്പാ നദീതീരത്തു തന്നെ വള്ളങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്.
കഴിഞ്ഞ രണ്ടു വെള്ളപ്പൊക്ക കാലത്തും രക്ഷാപ്രവര്‍ത്തനത്തിനായി എത്തി ചേര്‍ന്ന അതേ മത്സ്യതൊഴിലാളികള്‍ തന്നെയാണ് ഇക്കുറിയും ആറന്മുളയില്‍ എത്തിയിരിക്കുന്നത്. അവരുമായി കൂടിയാലോചിച്ച ശേഷമാണ് ആറ്റില്‍ കൂടി തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താം എന്ന തീരുമാനത്തില്‍ എത്തിചേര്‍ന്നത്. മഹാപ്രളയത്തിലും കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തിലും കരയില്‍ നിറഞ്ഞ വെള്ളത്തിലൂടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. എന്നാല്‍ ഉയര്‍ന്ന പ്രദേശമായ കോഴിപ്പാലത്തിലൂടെ വള്ളങ്ങളിലെത്തി ഇടയാറന്മുള, മാലക്കര ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് ദുഷ്‌കരമായിരുന്നു. ഈ പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ടാണ് ഇത്തവണ ആറ്റില്‍ കൂടി തന്നെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.





























