പാലക്കാട് : വേനൽ കടുത്തതോടെ മലമ്പുഴ ഡാമിലെ മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിൽ. ഡാമിൽ ജലനിരപ്പ് താഴ്ന്നതോടെ വലയിൽ ധാരാളം മീനുകൾ ലഭിക്കുന്നുണ്ടെങ്കിലും അവ വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ പറയുന്നു. സൂര്യോദയത്തിന് മുൻപ് ഡാമിലിറങ്ങുന്ന തൊഴിലാളികൾക്ക് കട്ല, രോഹു, കരിമീൻ, തിലോപ്പിയ, മൃഗാല തുടങ്ങിയ മീനുകൾ വലിയ തോതിൽ ലഭിക്കുന്നുണ്ട്. എന്നാൽ ആവശ്യക്കാർ കുറവായതിനാൽ ലഭിക്കുന്ന മീനുകൾ പലപ്പോഴും വലിച്ചെറിയേണ്ടിവരുന്ന അവസ്ഥയാണ് ഉണ്ടാകുന്നതെന്ന് അവർ പറയുന്നു.
ഐസിൽ വെച്ച് സൂക്ഷിച്ചാൽ മീനിന്റെ രുചിൽ മാറ്റമുണ്ടാകും. അതുകൊണ്ട് തന്നെ വിൽപന നടക്കാത്ത പക്ഷം മത്സ്യം ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാർഗമില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള കർശനമായ നിയന്ത്രണങ്ങളാണ് ഈ പ്രതിസന്ധിക്ക് പ്രധാനായി നേരിടുന്ന കാരണം. ഫിഷറീസ് വകുപ്പിന്റെ വിപണനശാല വഴി മാത്രമേ മത്സ്യം വിൽക്കാൻ അനുവാദമുള്ളൂ. സർക്കാർ നിശ്ചയിച്ച വിലയിൽ മാറ്റം വരുത്താൻ തൊഴിലാളികൾക്ക് അനുവാദമില്ല. മത്സ്യം അധികമായി ലഭിച്ചാലും വില കുറച്ചു നൽകാനോ മറ്റേതെങ്കിലും മാർക്കറ്റുകളിൽ എത്തിച്ചു വിൽക്കാനോ സാധിക്കാത്തത് ഇവർക്ക് വലിയ തിരിച്ചടിയാകുകയാണ്.






























