റാന്നി : പമ്പാനദിയിൽ സാമൂഹ്യവിരുദ്ധർ വ്യാപകമായി സ്ഫോടക വസ്തുക്കള്‍ പൊട്ടിച്ച് മീൻ പിടിക്കുന്നതായി പരാതി. നാറാണംമൂഴി പഞ്ചായത്തിലെ കുടമുരുട്ടി പമ്പ് ഹൗസ്, പെരുന്തേനരുവി ഡാം സൈറ്റ് പരിസരം എന്നിവിടങ്ങളിലാണ് ഈ നിയമവിരുദ്ധ പ്രവർത്തനം തകൃതിയായി നടക്കുന്നത്. വർഷകാലം ആരംഭിച്ചതോടെ നദിയിൽ നീരൊഴുക്ക് വർദ്ധിക്കുകയും ആഴം കൂടുകയും ചെയ്ത പശ്ചാത്തലത്തിലാണ് സംഘം തോട്ടാ പ്രയോഗം ശക്തമാക്കിയത്. മുൻപ് വേനൽക്കാലത്ത് ജലനിരപ്പ് കുറവായിരുന്നപ്പോൾ നഞ്ച് പോലുള്ള രാസവസ്തുക്കൾ കലർത്തിയായിരുന്നു ഇവിടെ മീന്‍ പിടിച്ചിരുന്നത്. അന്ന് ചെറിയ മീനുകൾ ഉൾപ്പെടെ ചത്തു പൊങ്ങിയപ്പോഴാണ് നദിയിൽ വിഷം കലർത്തിയ വിവരം പരിസരവാസികള്‍ക്ക് മനസിലായത്.
നദീതീരത്ത് താമസിക്കുന്നവർ ഈ സംഭവം ചോദ്യം ചെയ്തതോടെ പ്രദേശവാസികളെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഈ പ്രദേശത്ത് താമസിക്കുന്ന ചിലരുടെ സഹായത്തോടെ മീന്‍ പിടിക്കാന്‍ ഇലക്ട്രിക് തോട്ടാ വരെ സ്ഫോടനത്തിന് ഉപയോഗിക്കുന്നുണ്ട്. ഇത് മൂലം നദീതീരം ഇടിയുന്നതായും പ്രദേശവാസികള്‍ പറയുന്നു. ഈ കാരണത്താല്‍ സമീപത്തെ വീടുകൾക്ക് നാശനഷ്ടം സംഭവിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. നാറാണംമൂഴി പഞ്ചായത്തിന്റെ പരിധിയിലുള്ള ഈ പ്രദേശങ്ങൾ പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് വരുന്നത്. അകലം കൂടുതലായതിനാൽ ഈ ഭാഗങ്ങളിൽ പോലീസിന്റെ നിരീക്ഷണം കുറവാണ്. ഇത് തോട്ടാ സംഘത്തിന് സഹായകരമാകുന്നു.
പോലീസ് പരിശോധനയ്ക്ക് എത്തിയാൽ വിവരം നൽകാൻ മൊബൈൽ ഫോണുകളുമായി ദൂരെ മാറി ആളുകളെ കാവൽ നിർത്താനും ഈ മാഫിയ സംഘത്തിന് സാധിക്കുന്നുണ്ട്. അതിനാൽ പോലീസ് വാഹനം എത്തുമ്പോഴേക്കും സംഘം ഇവിടെ നിന്നും രക്ഷപെടുകയാണ് പതിവ്. പെരുന്തേനരുവിയുടെ ഒരു കര വെച്ചൂച്ചിറ പഞ്ചായത്തിലും മറുകര നാറാണംമൂഴി പഞ്ചായത്തിലുമാണ്. ഈ അതിർത്തി മേഖലയിലെ തോട്ടാ സംഘങ്ങളെ പിടികൂടാൻ പോലീസ് രഹസ്യമായി പെട്രോളിങ് നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ അടിയന്തിര ആവശ്യം.






























