മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. സൗത്ത് മുംബൈയിലെ ബോംബെ പ്രിസിഡന്‍സി റേഡിയോ ക്ലബ്, കൊലാബയിലെ മക്ഡൊണാള്‍ഡ് ഔട്ട്ലെറ്റ്, നരിമാന്‍ പോയിന്റിലെ സ്റ്റാറ്റസ് റെസ്റ്റോറന്റ് എന്നിവയ്‌ക്കെതിരെയാണ് നടപടി.ബോംബെ പ്രിസിഡന്‍സി റേഡിയോ ക്ലബിന്റെ അടുക്കളയില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ ശുചിത്വ ലംഘനങ്ങളാണ് കണ്ടെത്തിയത്. അടുക്കളയില്‍ ഈച്ച, പാറ്റ എന്നിവയും വാഷ് ഏരിയയില്‍ പാറ്റകളെ പിടിക്കുന്നതിനുള്ള തുറന്ന കെണികളും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്തിന് മുകളിലായി പൊട്ടിപ്പോകുന്ന സീലിങ് പ്ലാസ്റ്റര്‍, ഭക്ഷണവസ്തുക്കളോടൊപ്പം സൂക്ഷിച്ച രാസവസ്തുക്കള്‍ എന്നിങ്ങനെ ഗുരുതര പ്രശ്‌നങ്ങളാണ് കണ്ടെത്തിയത്.
ഭക്ഷണവും പാത്രങ്ങളുമെല്ലാം വെറുതെ നിലത്തിട്ടിരിക്കുന്നതായും കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.സ്റ്റാഫ് അംഗങ്ങളുടെ വിയര്‍പ്പുള്ള വസ്ത്രങ്ങൾ ഭക്ഷണവസ്തുക്കളോടൊപ്പം സൂക്ഷിച്ചതും, ശരിയായി സീല്‍ ചെയ്യാത്ത അടുക്കള വാതിലുകളും, സ്റ്റൗവിന് സമീപം മാലിന്യബിന്നുകള്‍ സ്ഥാപിച്ചതും പരിശോധനയില്‍ കണ്ടെത്തി. ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും പരിഗണിച്ച് എഫ്എസ്എസ് ആക്ട് 2006ലെ സെക്ഷന്‍ 32(3) പ്രകാരമാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ സ്ഥാപനങ്ങളുടെ പ്രവർത്തനം പൂര്‍ണ്ണമായും നിര്‍ത്തിവെക്കാന്‍ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊളാബയിലെ മക്ഡൊണാള്‍ഡ് ഔട്ട്ലെറ്റില്‍ 20 സുരക്ഷാ മാനദണ്ഡങ്ങളില്‍ 18 എണ്ണവും പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇതിനുപുറമെ ഖര്‍ ജിംഖാനയുടെ ഫുഡ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഗുരുതര ശുചിത്വ ലംഘനങ്ങളെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തതായി എഫ്ഡിഎ അറിയിച്ചു. സുരക്ഷിതമല്ലാത്ത ഭക്ഷ്യ സംഭരണം, കീടനിയന്ത്രണ സംവിധാനത്തിന്റെ അഭാവം, രാസവസ്തുക്കളുടെ അപകടകരമായ സൂക്ഷിക്കല്‍ എന്നിവയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.































