തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ കാമ്പസ്സിൽ നടന്നുവന്ന ബുഖാരി മജ്ലിസ് പ്രാർത്ഥനാ സംഗമത്തോടെ സമാപിച്ചു. മാതൃരാജ്യത്തിൻ്റെ സമാധാന അന്തരീക്ഷവും മതേതരത്വവും ഐക്യവും സംരക്ഷിക്കാൻ ഓരോ പൗരന്മാരും പ്രതിജ്ഞാബദ്ധരാകണമെന്നും രാജ്യസ്നേഹം കടമയായി ഏറ്റെടുക്കാൻ വിശ്വാസിസമൂഹം തയ്യാറാകണമെന്നും പ്രഗൽഭ മതപണ്ഡിതനും സൂഫിവര്യനുമായ അതിരാംപട്ടണം കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത് ആറ്റാശ്ശേരി ആഹ്വാനം ചെയ്തു. ബുഖാരി മജ്ലിസ് സമാപന സമ്മേളനത്തിൽ പ്രാർത്ഥനാ സംഗമത്തിന് നേതൃത്വം നൽകി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മുന്നോട്ട് നയിക്കാൻ ആരോഗ്യവും ലക്ഷ്യബോധവുമുള്ള തലമുറയെ വാർത്തെടുക്കാൻ ലഹരിക്കെതിരെയുള്ള ചെറുത്തു നിൽപ്പിന് ഭരണകൂടത്തിന്റെയുംസമൂഹത്തിന്റെയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും മുഹമ്മദ് കുട്ടി ഹസ്രത്ത് ചൂണ്ടിക്കാട്ടി. ലോകത്തിൻ്റെ വിവിധയിടങ്ങളിൽ പ്രകൃതിദുരന്തങ്ങളിലും യുദ്ധക്കെടുതികളിലും ജീവൻ പൊലിഞ്ഞവർക്കും ദുരിതമനുഭവിക്കുന്നവർക്കുമായി ബുഖാരി മജ്ലിസ് സമാപന ചടങ്ങിൽ പ്രത്യേക പ്രാർത്ഥന നടത്തി. ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. ബുഖാരി മജ്ലിസിൽ 7000-ത്തിലധികം ഹദീസുകൾ മതപണ്ഡിതന്മാർ പാരായണം ചെയ്തു വിശദീകരിച്ചു. സ്ത്രീകളടക്കം ആയിരങ്ങൾ പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുത്തു.





























