തിരുവനന്തപുരം : വർക്കലയിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകർന്നുണ്ടായ അപകടത്തിൽ വിമർശനവുമായി എ.പി അബ്ദുള്ളക്കുട്ടി. വലിയ തിരമാലകൾ ഉള്ള തീരങ്ങളിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പ്രായോഗികമല്ലെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമർശം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കുറ്റപ്പെടുത്തൽ. ടൂറിസം മന്ത്രിക്ക് കേരളത്തിലെ ടൂറിസത്തെ കുറിച്ച് ഒന്നും അറിഞ്ഞുകൂടെന്നും വലിയ തിരമാലകൾ ഉള്ള തീരങ്ങളിൽ ഇത് പ്രായോഗികമല്ലെന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വിമർശനം. ‘ഭാര്യ പിതാവിന്റെ കൂടെ വിദേശ യാത്രക്കിടയിൽ കണ്ട കാഴ്ചകൾ അതേ പടി പകർത്തുകയാണ് മരുമകൻ’ അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഇന്ന് വൈകീട്ടോടെയാണ് വർക്കല ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് അപകടം സംഭവിച്ചത്. ശക്തമായ തിരയിൽ പെട്ട് ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്‌ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവർ കടലിലേക്ക് പതിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയിൽ പെട്ടതോട കടലിൽ വീണവർക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ കടലിൽ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട രണ്ട് പേരുടെ നില ഗുരുതരമാണ്. 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ശക്തമായ തിരമാലയിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് ഉയർന്നുപൊങ്ങിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ കടലിൽ വീണ 15 പേരെ ആശുപത്രിയിലേക്ക് മാറ്റി. വർക്കല താലൂക്ക് ആശുപതിയിലേക്കാണ് മാറ്റിയത്.






























