റാന്നി: കാലവര്‍ഷം കലിതുള്ളിയ ദിനം, റാന്നിയെ മലവെള്ളം വിഴുങ്ങിയിട്ട് ഇന്ന് നാലാണ്ട്. സൈന്യവും കുട്ട വഞ്ചികളും ക്യാമ്പും എല്ലാം ഓർമ്മയിൽ. രണ്ടാഴ്ച മുമ്പ് രൗദ്ര ഭാവത്തിൽ വന്നെങ്കിലും പമ്പ ഇപ്പോള്‍ ശാന്തമായി ഒഴുകുകയാണ്. പ്രളയത്തിന് പ്രതിരോധ നടപടി ഒരോ വർഷവും പ്രഖ്യാപിക്കുമെങ്കിലും ഒന്നും കാര്യമായി നടപ്പാകുന്നില്ല. കഴിഞ്ഞ മൂന്ന് വർഷവും പ്രളയത്തിന്റെ പഴയ ഓർമ്മയിൽ ജനം ഏറെ ആശങ്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം കാര്യമായി പ്രളയക്കെടുതി ഉണ്ടായില്ല. ദുരിതങ്ങൾ തുടർക്കഥയാകുന്ന റാന്നി നിവാസികൾക്ക് ഭീതിയുടെ ഒരുവർഷം കൂടി കഴിഞ്ഞു പോകുകയാണ്. മഹാ പ്രളയത്തില്‍ തകര്‍ന്ന റാന്നിയിലെ വ്യാപാരമേഖല ഇപ്പോഴും പൂര്‍വസ്ഥിതിയില്‍ ആയിട്ടില്ല.
ഈ വര്‍ഷം റാന്നി അങ്ങാടി, ഉപാസന കടവില്‍ വെള്ളം കയറിയതോടെ തീരദേശ വാസികളും വ്യാപാരികളും കനത്ത ആശങ്കയിലായിരുന്നു. ഓരോ വർഷവും മഴയെത്തുമ്പോള്‍ റാന്നി നിവാസികള്‍ 2018 ലെ പ്രളയം ഓര്‍ക്കും. അതുകൊണ്ടുതന്നെ വീടുകളിലെയും കടകളിലെയും സാധനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് ആദ്യം മാറ്റും. ഇപ്രാവശ്യവും സാധനങ്ങള്‍ പലരും മാറ്റിയിരുന്നു. മഴ തുടര്‍ന്നതിനാൽ വലിയതോട്ടില്‍ നിന്നും വെള്ളം ടൗണിലേക്ക് ഇരച്ചു കയറുമോയെന്ന് പേടിയായിരുന്നു. തോട് കൈയ്യേറ്റം ഒഴിപ്പിച്ച് ആഴം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പഞ്ചായത്തുകളുടെയും ഇറിഗേഷൻ വകുപ്പിന്റെയും അനാസ്ഥയില്‍ മുടങ്ങിക്കിടക്കുകയാണ്.
2018 മഹാപ്രളയത്തിന്റെ അടിസ്ഥാനത്തിൽ പ്രളയക്കെടുതികളിൽ നിന്ന് മോചനത്തിനായി സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ പലതും ഫലം കണ്ടില്ല. കാലവർഷക്കാലത്തെ വെള്ളപ്പൊക്കത്തിന്റെ സാധ്യത വിലയിരുത്തി സർക്കാർ പ്രഖ്യാപിച്ച മുൻകരുതൽ നടപടി പലതും നടന്നില്ല. ജില്ലയിൽ പ്രളയക്കെടുതിയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച റാന്നിയുടെ അവസ്ഥ വീണ്ടും പഴയപടി തന്നെ. പ്രളയത്തെ പ്രതിരോധിക്കുവാൻ പമ്പ ത്രിവേണി മുതൽ പടിഞ്ഞാറോട്ട് നദിയിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്തത് പിന്നീട് പെയ്ത മഴയിൽ നദിയിലേക്ക് തന്നെ ഒലിച്ചിറങ്ങിയിരുന്നു. ലക്ഷങ്ങൾ മുടക്കി ചെയ്ത പദ്ധതിയാണ് ഫലം കാണാതെ കലങ്ങിയത്. റാന്നി ടൗണിലെ വെള്ളപ്പൊക്ക ഭീഷണി നേരിടുവാൻ ജില്ലാ കളക്ടർ നേരിട്ട് സന്ദർശനം നടത്തി വലിയ തോട് മാലിന്യ മുക്തമാക്കുവാനുള്ള പദ്ധതിയിട്ടിരുന്നു. വര്‍ഷം നാലു വർഷം കഴിഞ്ഞിട്ടും പദ്ധതി ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല.