തിരുവല്ല : അപ്പർകുട്ടനാട്ടിൽ വെള്ളപ്പൊക്കം. 2024-ൽ മേയ് 30-ന് സമാനമായ വിധത്തിൽ വെള്ളം പൊങ്ങിയിരുന്നു. 50 വർഷത്തിനിടെ ആദ്യമായി അപ്പർകുട്ടനാട്ടിൽ മേയ് മാസത്തിൽ വെള്ളംപൊങ്ങിയത് 2022-ലായിരുന്നു. 2023-ൽ മേയിൽ വെള്ളപ്പൊക്കം ഉണ്ടായില്ല. ഇത്തവണ കഴിഞ്ഞ തവണത്തേക്കാൾ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുമുണ്ട്. തിരുവല്ലയ്ക്ക് പടിഞ്ഞാറുള്ള ഗ്രാമീണ റോഡുകളിലെല്ലാം വെള്ളംകയറി. നവീകരണം നടക്കുന്ന പെരിങ്ങര റോഡിൽ പണികൾ താത്കാലികമായി നിർത്തി. ഗണപതിപുരം ജംഗ്ഷന്‍ കഴിഞ്ഞുള്ള ഭാഗത്ത് വെള്ളക്കെട്ടാണ്.
താലൂക്കിൽ 11 ദുരിതാശ്വാസക്യാമ്പുകളിലായി 200-ഓളം പേരെ മാറ്റിപ്പാർപ്പിച്ചു. കൂടുതൽ ക്യാമ്പുകൾ തോട്ടപ്പുഴശ്ശേരി എംടിഎൽപിഎസ്, തിരുമൂലപുരം സെയ്ന്റ് തോമസ് സ്‌കൂൾ, കുറ്റൂർ ഗവ. സ്‌കൂൾ, നിരണം സെയ്ന്റ് ജോർജ് യുപിഎസ്, കുമ്പനാട് ഗേൾസ് സ്‌കൂൾ, ഇരവിപേരൂർ പഞ്ചായത്ത് സാംസ്‌കാരികനിലയം, തോട്ടപ്പുഴശ്ശേരി ചെറുപുഷ്പം എൽപിഎസ്, വേങ്ങൽ ദേവമാതാ ഓഡിറ്റോറിയം, നിരണം മുകളടി യുപിഎസ്, ഇടിഞ്ഞില്ലം എൽപിഎസ്, പടിഞ്ഞാറ്റുശ്ശേരി ഗവ. എൽപിഎസ് എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്.





























