ഇടുക്കി: ജില്ലയിൽ മഴക്കെടുതികളിൽ ഇതുവരെ നഷ്ടപ്പെട്ടത് മൂന്നു പേരുടെ ജീവൻ. മരം ഒടിഞ്ഞു വീണ് രണ്ട് തോട്ടം തൊഴിലാളി സ്ത്രീകളും മരം ലോറിക്കുമേൽ വീണ് യുവാവുമാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി പെയ്ത കനത്ത മഴയിൽ 130 വീടുകൾക്ക് നാശനഷ്ടമുണ്ടായി. 121 വീടുകൾ ഭാഗികമായും ഒൻപത് വീടുകൾ പൂർണമായും തകർന്നു. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് മഴയുടെ ശക്തി കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ജില്ലയിൽ 14 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. ഇടുക്കി -ഏഴ്, ദേവികുളം -അഞ്ച്, ഉടുന്പൻചോല- രണ്ട് എന്നിങ്ങനെയാണ് ഓരോ താലൂക്കുകളിലും ക്യാന്പ് തുറന്നത്.
ഇടുക്കി താലൂക്കിലെ ഏഴു ക്യാന്പുകളിൽ 45 കുടുംബങ്ങളിലായി 138 പേരാണ് കഴിയുന്നത്. ദേവികുളം താലൂക്കിലെ അഞ്ച് ദുരിതാശ്വാസ ക്യാന്പുകളിൽ 27 കുടുംബങ്ങളിലെ 83 പേരും മറയൂർ ഗവ. എൽപി സ്കൂളിൽ ആരംഭിച്ച ക്യാന്പിൽ 11 കുടുംബങ്ങളിലെ 26 അംഗങ്ങളുമാണുള്ളത്. ഉടുന്പൻചോല താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാന്പുകളിൽ മൂന്ന് കുടുംബങ്ങളിലെ 10 അംഗങ്ങളുണ്ട്. ഇടുക്കി താലൂക്കിൽ 45 വീടുകളാണ് തകർന്നത്. ഇതിൽ 43 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നു. തൊടുപുഴ താലൂക്കിൽ 24 വീടുകൾ ഭാഗികമായും നാലു വീടുകൾ പൂർണമായും തകർന്നു. ദേവികുളം താലൂക്കിൽ 24 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും നശിച്ചു.
ഉടുമ്പൻചോല താലൂക്കിൽ 23 വീടുകൾക്ക് നാശനഷ്ടമുണ്ടായതിൽ ഒരു വീട് പൂർണമായും തകർന്നു. പീരുമേട് താലൂക്കിൽ എട്ട് വീടുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. കനത്ത മഴയിൽ ജില്ലയിൽ ഇതു വരെ 5.48 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായതായാണ് പ്രാഥമിക കണക്കുകൾ. 350.8 ഹെക്ടറിലായി 3218 കർഷകരുടെ കാർഷിക വിളകൾ നശിച്ചു. 89.74 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12 വരെയുള്ള കണക്കു പ്രകാരം ഉടുന്പൻചോല -36, ദേവികുളം – 114.2, പീരുമേട്- 135.9, ഇടുക്കി – 78.2 തൊടുപുഴ – 84.4 മില്ലിമീറ്റർ മഴയാണ് ഓരോ താലൂക്കുകളിലും പെയ്തത്. ഇടുക്കി ഡാമിൽ 2342 അടിയും മുല്ലപ്പെരിയാറിൽ 128.4 അടിയുമാണ് ജലനിരപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.































