കലഞ്ഞൂർ : നാലരവർഷം മുൻപ് സ്മാർട്ടാക്കുവാൻ നിർമാണ ഉദ്ഘാടനം നടത്തിയ കലഞ്ഞൂർ വില്ലേജ് ഓഫീസ് കെട്ടിടത്തിന് ഇപ്പോൾ സ്ഥലം നിശ്ചയിച്ചു. ഉദ്ഘാടനം നടത്തിയത് മുതൽ വില്ലേജ് കെട്ടിടം നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ ചൊല്ലിവരെ വലിയ തർക്കമായിരുന്നു നിലനിന്നിരുന്നത്. റവന്യൂവകുപ്പിന് സ്വന്തമായി കിട്ടിയ സ്ഥലത്താണ് നാലുവർഷം മുൻപ് കെട്ടിട നിർമാണത്തിനായി ശിലാസ്ഥാപനം നടത്തിയത്. കലഞ്ഞൂർ വില്ലേജ് കെട്ടിടം നിലവിൽ പഞ്ചായത്തിനോട് ചേർന്നുള്ള സ്ഥലത്താണ് സ്ഥിതിചെയ്തിരുന്നത്. ഇവിടെ അസൗകര്യമേറെ ഉള്ളതിനാലാണ് സ്മാർട്ട് വില്ലേജാക്കുന്നതിനായി ഫണ്ട് അനുവദിച്ചത്. എന്നാൽ തർക്കം ഉള്ളതിനാൽ നിർമാണോദ്ഘാടനം നടന്നെങ്കിലും പണി ആരംഭിച്ചിരുന്നില്ല.
ഇതിനിടയിൽ അസൗകര്യം കാരണം വില്ലേജിന്റെ പ്രവർത്തനം ഒരു കിലോമീറ്റർ ദൂരെ ഇടത്തറയിലുള്ള വാടക കെട്ടിടത്തിലേക്കും മാറ്റി. പഞ്ചായത്ത് ഓഫീസിന് സമീപം പഴയ വില്ലേജ് ഓഫീസ് നിന്ന സ്ഥലത്ത് സ്മാർട്ട് വില്ലേജ് പണിയുന്നതിനാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്. പഞ്ചായത്ത് നിർമിച്ചിരുന്ന എംസിഎഫ് ഇതിനായി പൊളിച്ചുമാറ്റാനും തീരുമാനിച്ചിരുന്നു. എന്നാൽ, പഞ്ചായത്തിന് മുൻപിൽ വാഹനങ്ങൾ നിർത്തുന്ന ഇടുങ്ങിയ സ്ഥലത്താണ് ഇപ്പോൾ വില്ലേജ് ഓഫീസ് പണിയാൻ തീരുമാനം എടുത്തിട്ടുള്ളത്. കെട്ടിടം ഇവിടെ പണിതാൽ കൃഷി ഓഫീസ്, മൃഗാശുപത്രി എന്നിവയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാകുമെന്ന് പഞ്ചായത്തംഗം എസ്.പി. സജൻ പറയുന്നു.





























