റാന്നി : പമ്പാ നദീതീരത്ത് അടിക്കടിയുണ്ടാകുന്ന പ്രളയം ഒഴിവാക്കുവാന്‍ നദിയിലെ മണല്‍ വാരി മാറ്റുക മാത്രമാണ് ഏക പോംവഴിയെന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് പമ്പാ പരിരക്ഷണ സമിതി മുന്‍ സെക്രട്ടറി ഫാ.ബെൻസി മാത്യു കിഴക്കേതിൽ പറഞ്ഞു. നദിയിലെ സ്വാഭാവിക മണല്‍ ശേഖരം നദിയിലെ ജലം സംഭരിച്ച് വെക്കുന്ന പ്രധാന ഘടകമാണ്. പ്രദേശത്തെ കിണറുകളും തോടുകളും കുളങ്ങളും വറ്റിവരളാതെ സംരക്ഷിക്കുവാനും ഇത് സഹായിക്കുന്നു. നദിയിൽ അടിഞ്ഞുകൂടിയ ചെളിയും എക്കലും പോളയുമൊക്കെ വാരി മാറ്റുകയും കൃത്യമായ സമയങ്ങളില്‍ നദിയിലെ മണല്‍ വാരി മാറ്റുകയുമാണ് ചെയ്യേണ്ടത്. നദികളില്‍ മാത്രമല്ല കായലുകളില്‍ അടിഞ്ഞുകൂടിയ ചെളിയും പോളയും എക്കലും നീക്കം ചെയ്യുവാനും നടപടി സ്വീകരിക്കണം. നിലങ്ങളും പാടങ്ങളും അനധികൃതമായി നികത്തിയതാണ് ജില്ലയില്‍ പ്രളയമുണ്ടാകുവാനുള്ള പ്രധാന കാരണം. 2018 ലെ മഹാപ്രളയത്തിൽ റാന്നിയിലും ചെങ്ങന്നൂരുമൊക്കെ ജലനിരപ്പ് ഉയർന്നപ്പോൾ പൂവത്തൂർ പ്രദേശത്ത് വെള്ളം വലിയതോതിൽ ഉയർന്നിരുന്നില്ല. അവിടെ കൃഷിയിടങ്ങളും പാടങ്ങളും വയലുകളുമെല്ലാം സംരക്ഷിക്കപ്പെട്ടിരുന്നതാണ് ഇതിന് കാരണം. പല നിലങ്ങളിലും കൃഷി ഉണ്ടായിരുന്നില്ലെങ്കിലും തരിശ് പാടങ്ങളില്‍ വെള്ളം നിറഞ്ഞു കിടന്നിരുന്നു.
ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഉരുള്‍പൊട്ടല്‍ പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ അനുവദനീയമായ അളവിലുള്ള സ്ഫോടക വസ്തുക്കള്‍ മാത്രമേ ഇവിടങ്ങളില്‍ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. എന്നാല്‍ പഴയകാല ചെറിയ ക്വാറികള്‍ ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമായിരുന്നില്ല. പരിസ്ഥിതി ആഘാതമുണ്ടാകാത്ത രീതിയില്‍ നിർമ്മാണ – വികസന – ഖനന പ്രവർത്തനങ്ങൾ നടത്തുകയും ഡാമുകളിലെ ചെളിയും എക്കലും മണലും വാരി മാറ്റി ജലസംഭരണശേഷി കൂട്ടുവാനുള്ള അടിയന്തിര നടപടി സ്വീകരിക്കുകയും വേണം. റാന്നിയുടെ കിഴക്കൻ പ്രദേശത്ത് പുതിയ ഒരു ഡാം നിർമ്മിച്ച് ജലം സംഭരിക്കുകയോ നിലവിലുള്ള ഡാമുകള്‍ ഉയരം കൂട്ടി നിര്‍മ്മിക്കുവാനുള്ള സാധ്യതകള്‍ പരിശോധിക്കുകയോ ചെയ്യുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ഫാ.ബെൻസി മാത്യു കിഴക്കേതിൽ ആവശ്യപ്പെട്ടു.
.































