റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത് വൻ മാലിന്യക്കൂമ്പാരങ്ങൾ. റാന്നിയിൽ നിർമ്മാണത്തിലിരിക്കുന്ന പുതിയ പാലത്തിന്റെ തൂണുകളിൽ വലിയ തോതിൽ മുളംചില്ലകളും വൻ മരത്തടികളും അടിഞ്ഞുകൂടിയ നിലയിലാണ്. മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ വൻ മുളങ്കൂട്ടങ്ങളും തടികളുമാണ് നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ തൂണുകളില്‍ ഉടക്കിനിൽക്കുന്നത്. ശക്തമായ ഒഴുക്കിൽ ഇത്തരത്തിൽ ഭാരമേറിയ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്നത് പാലത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന തൂണുകൾക്ക് കടുത്ത ബലക്ഷയവും കേടുപാടുകളും വരുത്തിവെക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
തൂണുകളിൽ തട്ടി നിൽക്കുന്ന ഈ മാലിന്യങ്ങൾ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെയും തടസ്സപ്പെടുത്തുന്നുണ്ട്. വരും ദിവസങ്ങളിൽ വീണ്ടും മഴ ശക്തമാവുകയാണെങ്കിൽ ഇത് പ്രദേശത്ത് ജലനിരപ്പ് വീണ്ടും ഉയരാനും കാരണമായേക്കും. അതിനാൽ ദുരന്തനിവാരണ സമിതിയും ബന്ധപ്പെട്ട അധികൃതരും അടിയന്തിരമായി ഇടപെട്ട് പുതിയ പാലത്തിന്റെ തൂണുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മുളംചില്ലകളും നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.




























