ഇരിട്ടി : മഞ്ഞൾ ഉൽപ്പാദനം കൂട്ടാൻ ആറളം ഫാമിൽ ഡ്രോൺ വഴി ജൈവ വളപ്രയോഗം. വളർച്ചക്കും ഉൽപ്പാദനക്ഷമതക്കുമുള്ള ജൈവ മൂലകങ്ങളാണ് ദ്രവരൂപത്തിൽ മഞ്ഞൾ പാടത്ത് തളിച്ചത്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, കാസർഗോഡ് സുഗന്ധവിള ഗവേഷണകേന്ദ്രം സഹായത്തോടെയാണ് കൃഷി. മഞ്ഞൾ റെയ്‌ഡ്‌കോ മുഖേന മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കാൻ ഫാമുമായി നേരത്തെ കരാർ ഉറപ്പിച്ചിരുന്നു.
നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വരുമാനം വർധിപ്പിക്കുന്ന വൈവിധ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കൃഷി. ഡ്രോൺ ഉപയോഗിച്ച് ജില്ലയിലാദ്യത്തെ വളപ്രയോഗത്തിനാണ് തുടക്കമായത്. എറണാകുളം കാക്കനാട്ടെ സ്വകാര്യ സ്ഥാപനമാണ് ഡ്രോൺ വളപ്രയോഗ കരാറുകാർ. മണിക്കൂറിൽ 900 രൂപയാണ് ഡ്രോൺ പറത്താൻ ഈടാക്കുന്നത്.
വളപ്രയോഗത്തിന് ഏറ്റവും ചെലവ് കുറഞ്ഞ മാർഗമാണിതെന്ന് ഫാം എംഡി ബിമൽ ഘോഷ് പറഞ്ഞു. ചെലവ് മൂന്നിലൊന്നായി കുറക്കാൻ കഴിഞ്ഞു. മണിക്കൂറിൽ 30 ഏക്കറിൽ ഡ്രോൺ വഴി വളപ്രയോഗം നടത്താം. ഡ്രോൺ പറത്തൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്‌ഘാടനം ചെയ്‌തു.