റാന്നി: ഭക്ഷ്യസുരക്ഷവിഭാഗം ചെറുകിട ഹോട്ടലുകളിലും ബേക്കറികളിലും കടന്നു കയറി നിയമത്തിലെ സാങ്കേതികത്വത്തിന്റെ മറവിൽ റെയ്ഡ് നടത്തുകയും വലിയ തുക പിഴ ചുമത്തുന്നതിനുമെതിരെ വ്യാപാരികള്‍. കോവിഡ് മൂലം ദീർഘകാലം വ്യാപാര സ്ഥാപനങ്ങള്‍ മുടങ്ങി കിടന്നശേഷം തുറന്നു സാധാരണ ഗതിയിലേക്ക് വരുമ്പോള്‍ നടത്തുന്ന റെയ്ഡ് കനത്ത ബാധ്യത വരുത്തുന്നുവെന്നാണ് ഇവരുടെ പക്ഷം.
കോവിഡ് കാലയളവിൽ വാടക, ശമ്പളം, വൈദ്യുതി ചാർജ്ജ്, വാട്ടർ ചാർജ്ജ് എന്നിവയിൽ വലിയ നഷ്ടം സഹിച്ച വ്യാപാരികള്‍ അതിജീവനത്തിനായി പോരാടുമ്പോള്‍ ഇത് ഇരുട്ടടിയാവുന്നുവെന്നാണ് ഇവര്‍ പറയുന്നത്. എണ്ണ, മൈദ, അരി, ഗ്യാസ് അടക്കമുള്ള ഇനങ്ങൾക്ക് ഉണ്ടായ വലിയ വില വർദ്ധനവുമൂലം വീണ്ടും പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ് ഇവര്‍. ഈ വേളയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത്തരം റെയ്ഡുകളും പിഴ ഈടാക്കലും നിർത്തിവെയ്ക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി റാന്നി യൂണിറ്റ് ആവശ്യപ്പെട്ടു.