തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനിൽ. റേഷൻ വ്യാപാരികൾക്ക് നൽകാൻ 102 കോടി രൂപ അധികമായി അനുവദിക്കുമെന്നും ഇതിനുള്ള ശുപാര്‍ശ ധനവകുപ്പിൻ്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുതൽ പ്രഖ്യാപിച്ചിട്ടുള്ള കടയടപ്പ് സമരത്തിൽ നിന്നും വ്യാപാരികൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിയുടെ വാര്‍ത്താക്കുറിപ്പ്
കേന്ദ്ര സര്‍ക്കാര്‍ പിഎംജികെവൈ പദ്ധതി പ്രകാരം അനുവദിച്ചു വരുന്ന ഭക്ഷ്യ ധാന്യങ്ങള്‍ക്കുള്ള കമ്മീഷന്‍ കൂടി കണ്ടത്തേണ്ടിവന്ന സാഹചര്യത്തിലാണ് ബജറ്റ് വിഹിതം മതിയാകാതെ വന്നതെന്ന് ഭക്ഷ്യ മന്ത്രി ജി. ആര്‍. അനില്‍. കഴിഞ്ഞ ബജറ്റില്‍ (2022-23) റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഇനത്തില്‍ 216 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ നല്‍കുന്നതിന് സര്‍ക്കാരിന് പ്രതിമാസം 15-16 കോടി രൂപയാണ് വേണ്ടിവരുന്നത്. എന്നാല്‍ പിഎംജികെവൈ പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ചു തരുന്ന ഭക്ഷ്യ ധാന്യങ്ങളുടെ വിതരണ കമ്മീഷന്‍ കൂടി കണക്കാക്കുമ്പോള്‍ പ്രതിമാസം 28-30 കോടി രൂപ കണ്ടത്തേണ്ട സാഹചര്യമുണ്ടായി.
കോവിഡ് പശ്ചാത്തലത്തില്‍ ആരംഭിച്ച പിഎംജികെവൈ ഭക്ഷ്യ ധാന്യവിതരണം തുടരുന്നതു സംബന്ധിച്ച അനിശ്ചിതത്വം നിലനിന്നിരുന്നതിനാല്‍ 2022-23 വര്‍ഷവും തുടരുമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഒരു ക്വിന്റല്‍ ഭക്ഷ്യ ധാന്യവിതരണത്തിന് റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് 239 രൂപ ചെലവാകുന്നു. എൻഎഫ്എസ്എ പദ്ധതി പ്രകാരമുള്ള ഭക്ഷ്യ ധാന്യവിതരണത്തിന് കമ്മീഷനായി ക്വിന്റലിന് 43.5 രൂപയും പിഎംജികെവൈ ഭക്ഷ്യ ധാന്യവിതരണത്തിന് ക്വിന്റലിന് 83 രൂപയും മാത്രമാണ് കേന്ദ്ര വിഹിതമായി റീ-ഇമ്പേഴ്സ് ചെയ്യാന്‍ കഴിയുന്നത്.
എൻഎഫ്എസ്എ പദ്ധതി പ്രകാരം ഒരു ക്വിന്റല്‍ ഭക്ഷ്യ ധാന്യം വിതരണം നടത്തുന്നതിന് കമ്മീഷന്‍ ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 195.50 ചെലവഴിക്കുമ്പോള്‍ പിഎംജികെവൈ പദ്ധതി പ്രകാരമുള്ള ഭക്ഷ്യ വിതരണത്തിന് കമ്മീഷനായി നല്‍കുന്നത് 156 രൂപയാണ്. അതായത് എൻഎഫ്എസ്എ പദ്ധതി പ്രകാരമുള്ള അരി വിതരണത്തിന്റെ 81 ശതമാനം ചെലവും പിഎംജികെവൈ പദ്ധതി പ്രകാരമുള്ള അരി വിതരണത്തിന്റെ 65 ശതമാനവും സംസ്ഥാന സര്‍ക്കാരാണ് ചെലവഴിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ എഫ്.സി.ഐ മുഖേന അനുവദിച്ച്തരുന്ന ഒരു ക്വിന്റല്‍ അരിയ്ക്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജായി നിശ്ചയിച്ചിട്ടുള്ളത് 65 രൂപയാണ്. ഇതിന്റെ 50 ശതമാനം കേന്ദ്ര വിഹിതമാണ്. എന്നാല്‍ കേരളത്തില്‍ ഒരു ക്വിന്റല്‍ അരിയുടെ യഥാര്‍ത്ഥ ട്രാന്‍സ്പോര്‍ട്ടേഷന്‍ ചെലവ് 142 രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ എഫ്.സി.ഐ മുഖേന അനുവദിച്ച്തരുന്ന ഒരു ക്വിന്റല്‍ അരിയ്ക്ക് റേഷന്‍ വ്യാപാരി കമ്മീഷനായി നിശ്ചയിച്ചിട്ടുള്ളത് 70 രൂപയാണ്. ഇതിന്റെ 50 ശതമാനം കേന്ദ്ര. എന്നാല്‍ കേരളത്തില്‍ ഒരു ക്വിന്റല്‍ അരിയുടെ വിതരണത്തിനായി സംസ്ഥാന സര്‍ക്കാരിന് കമ്മീഷന്‍ ഇനത്തില്‍ 239 രൂപ ചെലവാകുന്നു.
റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഇനത്തില്‍ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ 216 കോടി രൂപ അപര്യാപ്തമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തില്‍ 102 കോടി രൂപ അധികമായി അനുവദിക്കണമെന്ന ശുപാര്‍ശ ധനകാര്യ വകുപ്പില്‍ നടപടിയിലാണ്. പ്രസ്തുത തുക ഉടന്‍ തന്നെ ലഭ്യമാക്കി വിതരണത്തിനുള്ള നടപടി സ്വീകരിക്കുന്നതാണ്. ടി സാഹചര്യത്തല്‍ കടയടച്ച് സമരം നടത്താനുള്ള നീക്കത്തില്‍ നിന്നും റേഷന്‍ വ്യാപാരികള്‍ പിന്മാറണമെന്ന് മന്ത്രി ജി.ആര്‍. അനില്‍ ആവശ്യപ്പെട്ടു.