കോഴിക്കോട്: കോഴിക്കോട് തൊണ്ടയാടിൽ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് സർക്കാർ ഉദ്യോഗസ്ഥനും ഡ്രൈവർക്കും മർദനം. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ബാലുശേരി സർക്കിൾ ഓഫീസർ പി.ജി. ഉൻമേഷിനും ഡ്രൈവർ പ്രമോദിനുമാണ് മർദനമേറ്റത്. ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഭക്ഷണ സാമ്പിളുകൾ പാളയത്തെ ഓഫീസിലേക്ക് നൽകാനായി വകുപ്പ് വാഹനത്തിൽ പോവുമ്പോഴാണ് സംഭവം. എതിർദിശയിൽ വന്ന കാർ യാത്രക്കാരനായ ചേവായൂർ സ്വദേശി സജീവ് രാജാണ് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് മർദിക്കുകയും കാറിന്റെ ജനൽ അടിച്ചുതകർക്കുകയും ചെയ്തത്.
സംഭവത്തിൽ ഇരുവർക്കും പരിക്കേറ്റു. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ ആരൊക്കെയാണെന്നും സംഭവത്തിന്റെ കൃത്യമായ സാഹചര്യമെന്തെന്നും പോലീസ് പരിശോധിച്ചുവരികയാണ്.






























