ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലേക്കാണ് വേദിമാറ്റം. ഗുജറാത്തിലെ കെവാഡിയയിലുള്ള (ഏകതാ നഗർ) സ്‌റ്റാച്യൂ ഓഫ് യൂണിറ്റിയാണ് 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര സമർപ്പണച്ചടങ്ങിന് വേദിയാകുന്നത്. 72 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഡൽഹിക്ക് പുറത്തേക്ക് ചടങ്ങ് മാറ്റുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രധാനപ്പെട്ട പരിപാടികളും പദ്ധതികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തുടർച്ചയായി ഗുജറാത്തിലേക്ക് മാറ്റുന്നുവെന്ന വിമർശനത്തിനിടെയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങും മാറ്റുന്നത്. ഈ മാസാവസാനം നടക്കുന്ന ഗുജറാത്ത് സന്ദർശന വേളയിൽ രാഷ്ട്രപതി ദ്രൗപദി പുരസ്‌കാരങ്ങൾ സമ്മാനിക്കും.
സാധാരണയായി ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് രാഷ്ട്രപതി പുരസ്‌കാരങ്ങൾ വിതരണം ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ ഈ പാരമ്പര്യത്തിൽ നിന്ന് വ്യത്യസ്തമായ തീരുമാനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ കഴിഞ്ഞ ജൂലൈയിലാണ് ന്യൂഡൽഹിയിൽ പ്രഖ്യാപിച്ചത്. ‘ആർട്ടിക്കിൾ 370’ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അതേ ചിത്രത്തിലെ പ്രകടനത്തിന് യാമി ഗൗതം മികച്ച നടിയുമായി. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മലയാളത്തിന്റെ മമ്മൂട്ടിയും ‘ചന്തു ചാമ്പ്യൻ’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് താരം കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിടുകയും ചെയ്തിരുന്നു.































