കോട്ടയം : വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (FCRA) ബിൽ പിൻവലിക്കണമെന്ന് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ (CCF) പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്കും അയച്ച നിവേദനത്തിൽക്കൂടി ആവശ്യപ്പെട്ടു. സാമൂഹിക സേവന മേഖലകളിൽ പ്രത്യേകിച്ച് ആതുര സേവന – വിദ്യാഭ്യാസ മേഖലകളിൽ ദര്‍ശിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ പിന്നില്‍ ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളാണ്. ഭേദഗതി ബിൽ ഭരണഘടന ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന മൗലിക അവകാശങ്ങളുടെ നീതി നിഷേധമാണ്. പല ന്യൂനപക്ഷ സമുദായത്തിന്റെയും സന്നദ്ധ സംഘടനകളുടെയും എഫ്.സി.ആർ.എ. അക്കൗണ്ടുകൾ ഇപ്പോൾ തന്നെ പുതുക്കി നല്കാത്ത സാഹചര്യമുണ്ട്.
നിയമ വിരുദ്ധമായ വിദേശ ഫണ്ട് തടയുന്നതിനുള്ള സംവിധാനം ശക്തമാക്കുകയാണ് വേണ്ടത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച് ക്രിസ്ത്യൻ മത വിഭാഗങ്ങൾ നിലവിലുള്ള നിയമങ്ങൾ പാലിച്ചു കൊണ്ട് കുറ്റമറ്റ രീതിയില്‍ നടത്തുന്ന മത സ്ഥാപനങ്ങളുടെയും എൻ.ജി.ഒ കൾ നടത്തുന്ന സ്ഥാപനങ്ങളുടെയും പ്രവർത്തനം തളർത്തുവാൻ മാത്രമേ ഇപ്പോൾ പാർലമെന്റിൽ അവതരിപ്പിച്ച ബിൽ കൊണ്ട് കഴിയു. ഇന്ത്യയിലെ 16000ത്തിൽപരം സംഘടനകളും മത സ്ഥാപനങ്ങളുമാണ് വിദേശ സഹായം സ്വീകരിക്കുന്നത്. വിദേശ സഹായം കൊണ്ട് സാമൂഹിക സേവനത്തിന് ലഭിക്കുന്ന ഫണ്ടുകൾ പോലും തെറ്റായി വ്യാഖ്യാനം നടത്തി അക്കൗണ്ടുകൾ മരവിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.
സാമൂഹിക സേവനത്തിനും വിദ്യാഭ്യാസത്തിനും വിദേശ സംഭാവന ഉപയോഗിച്ച് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒട്ടനവധി ന്യൂനപക്ഷ സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ട്.
ന്യൂനപക്ഷങ്ങളോട് കേന്ദ്രസർക്കാർ കാണിക്കുന്ന അസഹിഷ്ണുത ഒഴിവാക്കണം. രാജ്യത്തിന്റെ വളർച്ചയിൽ എല്ലാ മതവിഭാഗങ്ങള്‍ക്കും പങ്കുണ്ടാകണം. എല്ലാവർക്കും ഇന്ത്യയിൽ ജീവിക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകി മുന്നോട്ട് പോകുവാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ പ്രസിഡന്റ് ഇൻ – ചാർജ് ബെന്നി മാത്യു, ജനറൽ സെക്രട്ടറി ജോഷ്വാ മാത്യു എന്നിവർ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.





























