തിരുവനന്തപുരം: വിഴിഞ്ഞത്ത് വിദേശ നിക്ഷേപത്തിന് സർക്കാരിന്‍റെ അനുമതി തേടി അദാനി. ഇതുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് സർക്കാരിന് അപേക്ഷ നൽകി. നിയമപരമായ ഓഹരി കൈമാറ്റത്തിന് അനുമതി വേണമെന്ന് അപേക്ഷയിൽ പറയുന്നു. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 49ശതമാനം ഓഹരി എംഎസ്സി എന്ന കമ്പനിക്ക് കൈമാറുന്നതിനുള്ള നിയമപരമായ അനുമതിയാണ് തേടുന്നത്. ഇക്കാര്യത്തിൽ സെബിയുടെ അനുമതി നേരത്തെ തന്നെ കമ്പനിക്ക് ലഭിച്ചിരുന്നു. ഇതേസംബന്ധിച്ച് ഉയർന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കി അദാനി ഗ്രൂപ്പ് ഇന്നുതന്നെ അപേക്ഷ സമർപ്പിക്കുകയായിരുന്നു.
നേരത്തെ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വമ്പൻ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ഓഹരികൾ കൈമാറാൻ അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാരിന്‍റെ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞിരുന്നു. സർക്കാരിന്‍റെ മുൻകൂർ അനുമതിയില്ലാതെ കമ്പനിക്ക് സ്വന്തം നിലക്ക് ഓഹരികൾ വിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നാലെയാണ് അദാനി ഗ്രൂപ്പിന്‍റെ നീക്കം. ഓഹരി കൈമാറ്റം തികച്ചും നിയമാനുസൃതമാണെന്നും ഇതിൽ മറ്റ് താൽപര്യങ്ങളില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരാണ് ഇനി അന്തിമ തീരുമാനമെടുക്കേണ്ടത്.





























