തിരുവനന്തപുരം : വിദേശനിർമിത വിദേശമദ്യത്തിന് അധികമായി ഈടാക്കിയ തുക ബിവറേജസ് കോർപ്പറേഷൻ തിരികെ നൽകും. സർക്കാർ അനുമതി ഇല്ലാതെയും ഉത്തരവിറക്കാതെയും വിലവർധിപ്പിച്ചത് വിവാദമായതോടെ തിങ്കളാഴ്ചതന്നെ മരവിപ്പിച്ചിരുന്നു. മദ്യം വാങ്ങിയവർക്ക് അതേ ഷോപ്പിൽ ബിൽ ഹാജരാക്കി പണം തിരികെ വാങ്ങാം.
മദ്യവില ഉയർത്തി ഉത്തരവിറക്കിയിട്ടില്ലെന്നും വിലനിശ്ചയിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ഐ.ടി വിഭാഗത്തിന് പറ്റിയ പിഴവാണെന്നും കോർപ്പറേഷൻ അധികൃതർ പറയുന്നു. വിലവർധനയ്ക്കുവേണ്ടി തയ്യാറാക്കിയ കരടുപട്ടികയാണ് പുറത്തുപോയത്. എന്നാൽ ഇതുപ്രകാരം വില വർധിപ്പിക്കാൻ ഷോപ്പുകൾക്ക് ബിവറേജസ് ആസ്ഥാനത്തുനിന്ന് നിർദേശം ലഭിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകിയതായി ബിവറേജസ് കോർപ്പറേഷൻ എം.ഡി യോഗേഷ് ഗുപ്ത പറഞ്ഞു.
വിദേശനിർമിത വിദേശമദ്യത്തിന്റെ വിൽപ്പനവിഹിതം ഉയർത്തിയതാണ് വിലവർധിക്കാൻ കാരണം. വെയർഹൗസ് മാർജിൻ 14 ഉം ഷോപ്പ് മാർജിൻ 20 ശതമാനവുമായിട്ടാണ് ഉയർത്തിയത്. വെയർഹൗസ് മാനേജർമാർക്കും ഷോപ്പ് ഇൻചാർജുകൾക്കും പുതിയവില ഉൾക്കൊള്ളിക്കാൻ ഫോണിൽ നിർദേശം നൽകുകയായിരുന്നു. 54 ഷോപ്പുകളിലാണ് വിദേശനിർമിത വിദേശമദ്യം വിൽക്കുന്നത്. തിങ്കളാഴ്ച രാത്രിവരെ ഉയർന്ന വിലയ്ക്കാണ് മദ്യം വിറ്റത്.