കൊച്ചി : കൊടകരയില്‍ കുഴല്‍പണം തട്ടിയെടുത്ത കേസിലെ പ്രതികളുടെ ജാമ്യഹർജികള്‍ ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. അബ്ദുല്‍ ഷാഹിദ് ദീപ്തി, അഭി എന്ന അഭിജിത്ത്, സുജീഷ്, അരീഷ്, എന്നീ പ്രതികളുടെ ഹർജികളാണ് മാറ്റിയത്.
ഹർജി പരിഗണിക്കവേ അഡീഷനല്‍ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ കൂടുതല്‍ സമയം തേടിയപ്പോള്‍ ജസ്റ്റിസ് കെ.ഹരിപാല്‍ അനുവദിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് ചെലവിടാന്‍ കര്‍ണാടകയിലെ ബി.ജെ.പി ഘടകം കൊടുത്തുവിട്ടതെന്ന് ആരോപിക്കപ്പെടുന്ന 3.5 കോടി രൂപ തൃശൂരിലെ കൊടകരയില്‍ ഏപ്രില്‍ മൂന്നിന് പ്രതികളടങ്ങുന്ന സംഘം കാര്‍ തടഞ്ഞുനിര്‍ത്തി കവര്‍ന്നെന്നാണ് കേസ്.
കാറില്‍നിന്ന് 25 ലക്ഷം നഷ്ടപ്പെട്ടെന്നാണ് കാറുടമ ധര്മജന് പോലീസിനെ അറിയിച്ചത്. അന്വേഷണത്തില്‍ കോടികള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന് വാദം.