പത്തനംതിട്ട : സ്കൂട്ടറിൽ വിദേശമദ്യം സൂക്ഷിച്ചുവെച്ച് കൊണ്ടുനടന്ന് വില്പന നടത്തിയതിന് ഒരാളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ തടിയൂർ, കോറ്റാത്തൂർ, അയിരൂർ എന്നിവടങ്ങളിൽ പട്രോളിങ്ങിനിടെ കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ റാന്നി ചെറുകോൽപ്പുഴ പബ്ലിക് റോഡിൽ നിന്ന് സ്കൂട്ടറിൽ വച്ച് വിദേശമദ്യക്കച്ചവടം നടത്തിയയാളെ പിടികൂടുകയായിരുന്നു. അയിരൂർ കൈതക്കോടി കോറ്റാത്തൂർ കാട്ടാടിക്കൽ മത്തായി എന്ന് വിളിക്കുന്ന റെജി കെ എസ് (47) ആണ് അറസ്റ്റിലായത്.
ഇയാൾ കെ ഏൽ 28/ A 6381 ആം നമ്പർ സ്കൂട്ടറിന്റെ മുൻവശം പ്ലാറ്റ്ഫോമിൽ ഒരു പെയിന്റ് ബക്കറ്റിൽ സൂക്ഷിച്ച വിദേശമദ്യം ആവശ്യക്കാർക്ക് ഒഴിച്ചുകൊടുത്ത് വില്പന നടത്തുകയായിരുന്നു. ഒരു ലിറ്ററിന്റെയും അര ലിറ്ററിന്റെയും പ്ലാസ്റ്റിക് കുപ്പികളിലാണ് വിദേശമദ്യം സൂക്ഷിച്ച് വെച്ച് അനധികൃതമായി കച്ചവടം നടത്തിയത്. മദ്യം, സ്കൂട്ടറിന്റെ സമീപത്തു നിന്ന മൂന്നുപേരിൽ ഒരാൾക്ക് ഗ്ലാസ്സിൽ പകർന്നുകൊടുത്ത ശേഷം അയാളിൽ നിന്ന് പണം വാങ്ങി പോക്കറ്റിൽ വക്കുമ്പോഴാണ് പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് മദ്യം വാങ്ങി കുടിച്ചയാളും വാങ്ങാൻ നിന്ന മറ്റ് രണ്ടുപേരും ഓടി രക്ഷപ്പെട്ടു. റെജി മദ്യക്കുപ്പികൾ ബക്കറ്റിൽ വെച്ച് കടന്നുകളയാൻ ശ്രമിച്ചെങ്കിലും പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ മദ്യക്കച്ചവടം ചെയ്യുകയാണെന്ന് സമ്മതിച്ചു.
ഓടിപ്പോയവർ മദ്യം വാങ്ങാൻ കാത്തു നിന്നവരാണെന്നും താൻ ഒഴിച്ചുകൊടുത്ത് വില്പന നടത്തുകയായിരുന്നുവെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു. തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ പരിശോധിച്ചതിൽ പോക്കറ്റിൽ നിന്നും പോലീസ് 2900 രൂപ കണ്ടെടുത്തു. ഇത് മദ്യം വിറ്റു കിട്ടിയതാണെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു. ആകെ 1.1 ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. സ്കൂട്ടറും മറ്റും കസ്റ്റഡിയിലെടുത്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എ എസ് ഐ മോഹനൻ, സി പി ഓ ജേക്കബ് എന്നിവരുമുണ്ടായിരുന്നു.





























