ചണ്ഡിഗഡ്: ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് അന്യസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സംഭവത്തിൽ കൂടുതൽ പേർക്കായി തെരച്ചിൽ തുടരുകയാണെന്നും പിടിച്ചെടുത്ത മാംസം പരിശോധനക്കയച്ചെന്നും പൊലീസ് വിശദമാക്കി. കഴിഞ്ഞ 27നാണ് ബംഗാൾ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടത്. ഹരിയനയിലെ ചർഖി ദാദ്രി ജില്ലയിലാണ് ബീഫ് കഴിച്ചെന്നു ആരോപിച്ചു യുവാവിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയത്. ബംഗാൾ സ്വദേശിയായ സാബിർ മാലിക്കാണ് കൊല്ലപ്പെട്ടത്. ആക്രി പെറുക്കി ജീവിക്കുന്ന സാബിർ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആക്രമിക്കപ്പെട്ടത്.
ജോലിക്കായി പോകുന്നതിനിടെ ആൾക്കൂട്ടം തടഞ്ഞു നിർത്തുകയും ബീഫ് കഴിച്ചെന്നാരോപിച്ചു മർദ്ദിക്കുകയും ആയിരുന്നു. സാബിറിന്റെ സുഹൃത്തായ അസം സ്വദേശിക്കും അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. സംഭവം വലിയ വിവാദമായതോടെ പ്രായപൂർത്തിയാവാത്ത രണ്ട് പേർ അടക്കം 7 പേരെയാണ് പോലീസ് പിടികൂടിയത്. സാബിറിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ മാംസം പരിശോധനക്കായി അയച്ചു. പോസ്റ്റ് മോർടം നടപടികൾശേഷം സാബിറിന്റെ മൃതദേഹം ബംഗാളിലേക്ക് കൊണ്ടുപോയി. സാബിറിന്റെ ഭാര്യക്ക് ജോലി നൽകുമെന്ന് മമത ബാനർജി അറിയിച്ചു.





























